ലോകകപ്പിൽ ഇതിന് മുന്‍പ് നാല് തവണ ഏറ്റു മുട്ടിയപ്പോൾ മൂന്നിലും ജര്‍മ്മനിക്കായിരുന്നു വിജയം

മോസ്കോ: ബ്രസീല്‍ ലോകകപ്പിലെ കിരീട നേട്ടത്തിന്‍റെ പകിട്ടുമായി റഷ്യയിലെത്തുമ്പോള്‍ ജര്‍മനിയായിരുന്നു ഫേഫറിറ്റുകള്‍. എന്നാല്‍ ഇന്ന് രണ്ടാം റൗണ്ട് പോലും കാണാതെ പുറത്താകുമോയെന്ന അവസ്ഥയിലാണ് നിലവിലെ ചാമ്പ്യന്‍മാര്‍. നിര്‍ണ്ണായക മത്സരത്തിൽ ഇന്ന് സ്വീഡനെതിരെ ബൂട്ടുകെട്ടുമ്പോള്‍ ജര്‍മനിയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാകുകയാണ്. പ്രതിരോധത്തിലെ സൂപ്പര്‍താരം മാറ്റ് ഹമ്മൽസിന് പരിക്കേറ്റതോടെ ജര്‍മനിയുടെ കോട്ട ആടി ഉലയുകയാണ്. ഹമ്മല്‍സി ഇന്ന് കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ റൗണ്ടിൽ പുറത്താകുന്ന ചാമ്പ്യന്മാരെന്ന നാണക്കേട് ഒഴിവാക്കാന്‍ ജാക്കിം ലോയ്ക്കും സംഘത്തിനും സ്വീഡനെ തോല്‍പ്പിച്ചേ മതിയാകൂ. മെക്സിക്കോയിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിയും ടീമിലെ ഭിന്നതകളും ജര്‍മ്മനിയെ ഉലയ്ക്കുന്നുണ്ട്. ചിലമാറ്റങ്ങൾ ജര്‍മ്മന്‍ നിരയിൽ ഉണ്ടാകുമെന്നാണ് സൂചന. വിവാദ നായകന്‍ മെസ്യൂട് ഓസിലിനെ ഒഴിവാക്കുമോ, മാര്‍കോ റൂസിനെ ആദ്യ ഇലവനില്‍ ഉൾപ്പെടുത്തുമോ എന്നിവയാണ് അറിയേണ്ടത്.

ലോകകപ്പിൽ ഇതിന് മുന്‍പ് നാല് തവണ ഏറ്റു മുട്ടിയപ്പോൾ മൂന്നിലും ജര്‍മ്മനിക്കായിരുന്നു വിജയം. അവസാന 11 മുഖാമുഖത്തിലും ജര്‍മ്മനിയെ തോല്‍പ്പിക്കാൻ സ്കാന്‍റിനേവിയന്‍ ടീമിനായിട്ടില്ല. എന്നാൽ റഷ്യയിൽ ജയത്തോടെ തുടങ്ങാനായത് സ്വീഡന് ആത്മവിശ്വാസമാണ്. അസുഖം ഭേദമായി വിക്ടൊര്‍ ലിന്‍റലോഫ് വരുന്നതോടെ സ്വീഡിഷ് പ്രതിരോധം കൂടുതല്‍ കരുത്തു നേടും. പ്ലേ ഓഫില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയ്ക്ക് വിട്ടിലേക്കുള്ള വഴി കാട്ടികൊടുത്ത സ്വീഡന്‍റെ ചുണക്കുട്ടികള്‍ ജര്‍മനിയ്ക്ക് റെഡ് കാര്‍ഡ് കാട്ടിയാല്‍ അത്ഭുതപെടാനില്ല.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മെക്സിക്കോയും ദക്ഷിണകൊറിയയും ഏറ്റുമുട്ടും. ലോകചാമ്പ്യന്മാരെ വീഴ്ത്തിയ തലയെടുപ്പോടെയാണ് മെക്സിക്കോ രണ്ടാം അങ്കത്തിനിറങ്ങുന്നത്. ഓരോ മത്സരത്തിലും വ്യത്യസ്ത ലൈനപ്പ് പരിക്ഷിക്കുന്ന പരിശീലകന്‍ യുവാന്‍ ഒസോരിയോ, പതിവ് തിരുത്തി ആദ്യ മത്സരത്തിലെ ടീമിനെതന്നെ ഇറക്കിയേക്കും. ഹാവിയര്‍ ഹെര്‍ണാണ്ടസ് നയിക്കുന്ന മുന്നേറ്റം, ജര്‍മ്മനിയെ വരിഞ്ഞു കെട്ടിയ പ്രതിരോധം, ഗുല്ലോര്‍മോ ഒച്ചോവ എന്ന ഗോൾകീപ്പര്‍ ഇതെല്ലാമാണ് ദക്ഷിണ കൊറിയയെ കാത്തിരിക്കുന്നത്.

പരിക്കേറ്റ പാര്‍ക്ക് ജൂ ഹുവിന്‍റെ അസാന്നിധ്യവും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് വരുന്ന കൊറിയക്ക് തിരിച്ചടിയാണ്. ഇതിന് മുമ്പ് ഒരിക്കൽ മുഖാമുഖം വന്നത്തോൾ മെക്സികോയ്ക്കായിരുന്നു വിജയം.