മെസിയുടെ കളി കാണാനല്ല തങ്ങള്‍ വരുന്നതെന്നും ജയിക്കാനാണെന്നും റോഹര്‍ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ ലിയോണല്‍ മെസിയോട് യാതൊരു അനുകമ്പയുമുണ്ടാവില്ലെന്ന് നൈജീരിയ കോച്ച് ജെര്‍ണോ റോഹര്‍. ഇതിഹാസ താരത്തിന്റെ അവസാന ലോകകപ്പാണോ ഇതെന്നത് നൈജീരിയയെ ബാധിക്കുന്ന പ്രശ്‌നല്ല. മെസിയുടെ കളി കാണാനല്ല തങ്ങള്‍ വരുന്നതെന്നും ജയിക്കാനാണെന്നും റോഹര്‍ പറഞ്ഞു.

എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. എനിക്ക് വ്യക്തിപരമായും ഞങ്ങളുടെ ടീമിനും അദ്ദേഹത്തെ ഇഷ്ടമാണ്. മെസിയുടെ അവസാന ലോകകപ്പ് മത്സരമാകുമോ അല്ലയോ എന്നതിലല്ല കാര്യം, ഞങ്ങള്‍ക്ക് പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ സാധിക്കുമോയെന്നുള്ളതാണെന്നും റോഹ് പറഞ്ഞു. മെസിയുടെ കളി കാണാനല്ല ഞങ്ങള്‍ വന്നിരിക്കുന്നത്. 

ഫുട്‌ബോളില്‍ കാരുണ്യവും സഹതാപവും ഒന്നുമില്ല. അത് ഏറ്റവും ഇഷ്ടമുള്ള താരത്തോട് ആണെങ്കില്‍ പോലും. ഐസ്‌ലന്‍ഡിനെതിരേ അദ്ദേഹം മികച്ച കളിയാണ് പുറത്തെടുത്തത്. പക്ഷേ പെനാല്‍റ്റിയില്‍ നിര്‍ഭാഗ്യം പിടികൂടി. മെസി മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും എത്തുന്നത്. അതുകൊണ്ട് സൂക്ഷിക്കണമെന്നും റോഹ് പറഞ്ഞു. അതേ സമയം ഇന്നത്തേത് മെസിയുടെ അവസാന ലോകകപ്പ് മത്സരമാക്കുകയാണ് ലക്ഷ്യമെന്നായിരുന്നു നൈജീരിയന്‍ താരം ബ്രയാന്‍ ഇഡോവുവിന്റെ പ്രതികരണം.