രണ്ട് പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘം തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്ക് നേരിട്ടാണ് പരാതി നല്‍കിയത്. ഇവര്‍ വീഡിയോ ചിത്രീകരിച്ച് ഭീഷണിരപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു

ജംഷഡ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റാഞ്ചിയില്‍ രണ്ട് പൊലീസുകാരുള്‍പ്പെട്ട സംഘം പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ആണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. തന്നെ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. 

പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇവര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. 'സിധി ബാത്' പരിപാടിയ്ക്കിടെ ജംഷഡ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടി മുഖ്യമന്ത്രിയോട് നേരിട്ട് പരാതി അറിയിച്ചതോടെയാണ് മുഖ്യമന്ത്രി സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടത്. 

എംജിഎം പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്, ഡെപ്യൂട്ടി സുപ്രണ്ടന്‍റ് റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ജംഷഡ്പൂര്‍ പൊലീസ് സുപ്രണ്ട് പറഞ്ഞു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.