ഇറാനി സംഗീതജ്ഞൻ മജീദ് അൽ മൊഹന്തിയുടെ സംഗീതവിരുന്ന്. യുവഗായകന്‍റെ പാട്ട് അരങ്ങ് തകർക്കുമ്പോഴാണ് ആരാധികയുടെ അപ്രതീക്ഷിത രംഗപ്രവേശം

റിയാദ്: പാട്ടുകാരനെ വേദിയിൽ കയറി കെട്ടിപ്പിടിച്ച ആരാധികയെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്. തായിഫിലെ സംഗീതവിരുന്നിനിടെ നടന്ന സംഭവം വലിയ ചർച്ചയായി കഴിഞ്ഞു. ഇറാനി സംഗീതജ്ഞൻ മജീദ് അൽ മൊഹന്തിയുടെ സംഗീതവിരുന്ന്. യുവഗായകന്‍റെ പാട്ട് അരങ്ങ് തകർക്കുമ്പോഴാണ് ആരാധികയുടെ അപ്രതീക്ഷിത രംഗപ്രവേശം.

പാട്ടുകാരനെ കെട്ടിപ്പിടിച്ച സ്ത്രീയെ ഉടൻ സുരക്ഷാഉദ്യോഗസ്ഥരെത്തി പിടിച്ചു മാറ്റി. ആദ്യം ഒന്ന് പകച്ചെങ്കിലും മൊഹന്തി പാട്ടു തുടർന്നു. അവിടം കൊണ്ട് തീർന്നില്ല. ആരാധികക്കെതിരെ അതിക്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു മക്ക പൊലീസ്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

തായിഫിലെ ഒരു വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പെൺകുട്ടിയെ മാറ്റിയെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്ക് കർശനനിയന്ത്രണങ്ങളുള്ള സൗദിയിൽ അടുത്ത കാലത്താണ് വണ്ടിയോടിക്കുന്നതിനടക്കം ചില ഇളവുകൾ സർക്കാർ കൊണ്ടുവന്നത്. അതിനിടെ ഉണ്ടായ ഈ സംഭവം ചൂടേറിയ ചർച്ചകൾക്കും വഴി തുറക്കുകയാണ്.

ഒരു ആരാധികയുടെ സ്വാഭാവിക പ്രതികരണം കുറ്റകൃത്യമാകുന്നത് എങ്ങനെയെന്നതാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം. Girl hugs Majid Al-Muhandis എന്ന അറബ് ഹാഷ് ടാഗിൽ വിഷയം സൈബർ ലോകത്ത് നിറയുകയാണ്.