മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് മൂന്നംഗ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്

ലക്നൗ: പീഡനം തടഞ്ഞ 15വയസ്സുകാരിയെ മൂന്നംഗ സംഘം അടിച്ച് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ മെയിൻപുരി ജില്ലയാലാണ് സംഭവം. സ്‌കൂളില്‍ ഗാന്ധിജയന്തി പരിപാടികളില്‍ പങ്കെടുത്ത് മടങ്ങവെ മൂവർ സംഘം പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് മൂന്നംഗ സംഘം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. പീഡന ശ്രമം തടഞ്ഞ കുട്ടിയെ ക്രുരമായി മർദ്ദിക്കുകയും കൊല്ലുകയുമായിരുന്നു. ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം അടുത്തുള്ള മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു.

അതേ സമയം ഗ്രമവാസികള്‍ വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തി പൊലീസില്‍ വിരവരമറിയിച്ചു. തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുള്ള ഒരു ഗ്രാമത്തില്‍ എട്ടാം ക്ലാസുകാരിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിതായി കണ്ടെത്തുകയും ചെയ്തു.