പട്ന: പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു. തെക്കൻ ബിഹാറിലെ ലക്ഷിസരായ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഗുരുതരമായി പരിക്കേറ്റ പതിനാലുകാരി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്.

വെള്ളിയാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പെൺകുട്ടിയെ ആറംഗ സംഘം തട്ടികൊണ്ടുപോയത്. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സമീപത്തെ സ്റ്റേഷനിൽ നിന്നും ബലംപ്രയോഗിച്ച് ട്രെയിനിൽ കയറ്റി ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.

ശനിയാഴ്ച രാവിലെ ട്രാക്കിനരികെ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടെത്തിയത്. പാട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ആറു മണിക്കൂർ കഴിഞ്ഞാണ് അഡ്മിറ്റ് ചെയ്തതെന്നും പരാതിയുണ്ട്.

പെൺകുട്ടി ബലത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞതായും ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിനു പിന്നിൽ ആറ് പേരാണെന്നും ഇവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ഒരാളെ അറസ്റ്റു ചെയ്തു. ഒളിവിലായ മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കി.