കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ആത്മഹത്യ; മൊഴിയിൽ വൈരുദ്ധ്യമെന്ന് പൊലീസ്
എന്നാൽ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൺകുട്ടിയും യുവാവുമായി നിരന്തരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. മാത്രമല്ല, ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു.
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ബാഡൗൻ ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത പെൺകുട്ടി നൽകിയ മൊഴിയിൽ വൈരുദ്ധ്യമെന്ന് പൊലീസ്. പതിനാലുകാരിയായ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലിലാണ് കാണപ്പെട്ടത്. മൂന്ന് പേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. തിങ്കളാഴ്ച രാത്രിയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പറയുന്നു.
പിറ്റേന്ന് അബോധാവസ്ഥയിലായ നിലയിലാണ് മാതാപിതാക്കൾ പെൺകുട്ടിയെ കണ്ടെത്തുന്നത്. ഒന്നാംപ്രതിയെന്ന് പരാതിയിൽ പറഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൺകുട്ടിയും യുവാവുമായി നിരന്തരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. മാത്രമല്ല, ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്നും പ്രദേശവാസികൾ പറയുന്നു.
പ്രതി വീട്ടിലെത്തി പരാതി പിൻവലിക്കണമെന്നും പ്രതിഫലമായി അറുപതിനായിരം രൂപ നൽകാമെന്നും പെൺകുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ മാതാപിതാക്കൾ സമ്മതിച്ചില്ല. പെൺകുട്ടി ആത്മഹത്യ ചെയ്തതിന്റെ യഥാർത്ഥ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.