കൊല്ലം: കൊല്ലം ഏരൂറില്‍ കാണാതായ ഏഴുവയസുകാരി ശ്രീലക്ഷ്മിയെ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു.ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധു രാജേഷ് സമ്മതിച്ചു.

പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ബുധനാഴ്ചയാണ് ശ്രീലക്ഷ്മിയെ കാണാതാവുന്നത്. കുളത്തൂര്‍പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്ന് ഇന്നു രാവിലെ തോട്ടം തൊഴിലാളികള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സര്‍ക്കാര്‍എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. 

അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനൊപ്പമാണ് ഇന്നലെ രാവിലെ പെണ്‍കുട്ടി ട്യൂഷന്‍ സെന്ററിലേക്ക് പോയത്. കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടി ട്യൂഷന്‍ സെന്ററിലോ സ്‌കൂളിലോ എത്തിയിട്ടില്ലെന്ന് അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. രാത്രി വൈകിയും പൊലീസ് പരിശോധ നടത്തിയെങ്കിലും പെണ്‍കുട്ടിയെയോ രാജേഷിനെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ മുതല്‍ രാജേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ്ആയിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ രാജേഷിനെ കണ്ട തോട്ടം തൊഴിലാളികള്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.