ദുബായ്: ശിക്ഷാകാലാവധി അവസാനിക്കാറാകുമ്പോള്‍ അറ്റ്‍ലസ് രാമചന്ദ്രന്‍റെ മോചനത്തിനായി ഇടപെടുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന ആരോപണം ശക്തമാകുന്നു.. കേന്ദ്രം ഇടപെട്ടില്ലെങ്കിലും ഈ വര്‍ഷം ഓഗസ്റ്റില്‍ രാമചന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കും.
മൂന്നൂവര്‍ഷത്തേക്ക് ദുബായി കോടതി ശിക്ഷിച്ച അറ്റ്ലസ് രാമചന്ദ്രന് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കിലും ഈ വര്‍ഷം ആഗ്സറ്റില്‍ ജയില്‍ മോചിതനാകാന്‍ കഴിയും. 

2015 ഓഗസ്റ്റിലാണ് രാമചന്ദ്രന്‍ ജയിലിലായത്. മാനുഷിക പരിഗണന മൂലം 75 വയസ്സ് പൂര്‍ത്തിയായാല്‍ ക്രിമിനല്‍ കേസിലൊഴികെ ജയിലില്‍ കഴിയുന്ന തടവുകാരെ പൊതുമാപ്പു നല്‍കി വിട്ടയക്കുന്ന യുഎഇ ജയില്‍വകുപ്പിന്‍റെ നടപടിയും അദ്ദേഹത്തിന് ഗുണം ചെയ്യും. രാമചന്ദ്രന്‍റെ കുടുംബം നിരവധി തവണ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഇത്രയും കാലം മോചനത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ശിക്ഷാകാലാവധി കഴിയാറാകുമ്പോള്‍ ഇടപെടുന്നത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണെന്ന ആരോപണവും ശക്തമാണ്. 

ജയില്‍ മോചിതനായാലും കടംവീട്ടിയാല്‍ മാത്രമേ അദ്ദേഹത്തിന് യുഎഇ വിട്ട് പോകാന്‍ കഴിയൂ. നിലവിലെ കണക്കുപ്രകാരം പലിശയടക്കം അഞ്ഞൂറ് കോടിരൂപയിലേറെ രാമചന്ദ്രന്‍ കൊടുത്തുതീര്‍ക്കാനുണ്ട്. അതേസമയം ബന്ധുക്കളുടെ അപേക്ഷയെതുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ രണ്ടുമാസത്തിനുള്ളില്‍ ജയില്‍മോചനത്തിനുള്ള വഴിതെളിയുന്നുവെന്ന വാര്‍ത്ത ബാങ്ക് അധികൃതര്‍ തള്ളി. 

അടച്ചുതീര്‍ക്കാനുള്ള തുകകിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ ദോഹ ബാങ്ക്, മഷ്റിക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നിവര്‍ ഉറച്ചു നിന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍ തന്നെ സാമ്പത്തിക കുറ്റകൃത്യത്തില്‍പെട്ട വ്യക്തിക്ക് ജാമ്യം നില്‍ക്കാന്‍ യുഎഇ സര്‍ക്കാരിനു മുന്നില്‍ നിയമ തടസങ്ങള്‍ ഏറെയാണ്.