സോളാർ കേസിൽ സർക്കാരിനു വേണ്ടി ഹാജരാകാൻ ദില്ലിയിൽ നിന്നും പറന്നെത്തിയത് സുപ്രീംകോടതി അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ര‌ഞ്ജിത്കുമാർ. ഇദ്ദേഹത്തിന്റെ ഒരൊറ്റ ദിവസത്തെ സിറ്റിങ് ഫീസ് 20 ലക്ഷം രൂപയാണ്.

കൊച്ചി: സർക്കാറിന്റെ കേസുകൾ വാദിക്കാനായി എ.ജി അടക്കം ഹൈക്കോടതിയിലുള്ളത് 140 നിയമജ്ഞരാണ്. എല്ലാവർക്കുമായുള്ള ശമ്പള ഇനത്തിലെ ഒരുമാസത്തെ ചെലവ് ഒരുകോടി രൂപ വരും. എന്നാൽ സുപ്രധാന കേസുകൾ വാദിക്കാൻ സർക്കാർ ദില്ലിയിൽ നിന്നും ഇറക്കുന്നത് സിറ്റിംഗിന് ലക്ഷങ്ങൾ ഫീസുള്ള അഭിഭാഷകരെ. ഹൈക്കോടതിയിലേക്ക് ഖജനാവിൽ നിന്നും ഈ വഴിക്ക് ചോരുന്നത് വൻതുക. 

അഡ്വക്കേറ്റ് ജനറൽ, ഡി.ജി.പി., അഡീഷണൽ എ.ജി, രണ്ട് ഡി.ജി.പിമാർ. ഒരു സ്റ്റേറ്റ് അറ്റോർണി എന്നിങ്ങനെ സംസ്ഥാന സർക്കാരിനായി ഹാജരാകുന്ന മുൻ ബെഞ്ചുകാരുടെ ശമ്പളം ശരാശരി മൂന്ന് ലക്ഷം വീതമാണ്. ഇതിന് പുറമെ ഗവൺമെന്റ് പ്ലീഡർമാരും സീനിയർ ഗവൺമെന്റ് പ്ലീഡർമാരുമായി 112 പേരുണ്ട്. 22 സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരും മറ്റ് 22 അഭിഭാഷകരും വേറെ. എല്ലാവര്‍ക്കും 60,000 മുതൽ 90,000 രൂപ വരെയാണ് പ്രതിമാസ ശമ്പളം. ശരാശരി ഒരുമാസത്തെ ശമ്പളം 1,01, 27,000 രൂപ. ഔദ്യോഗിക വാഹനമടക്കം ആനുകൂല്യങ്ങൾ വേറെയുമുണ്ട്. ഇതിലൊന്നും ഒരു കുഴപ്പവുമില്ല. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാൻ നിയമിതരായ അഭിഭാഷകരാണിവർ. പക്ഷേ അടുത്ത കാലത്ത് പ്രധാനപ്പെട്ട കേസുകളിൽഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിനായി ഹാജരായത് ഇവ‍ർതന്നെയാണോ എന്നുകൂടിനോക്കണം.

 സോളാർ കേസിൽ സർക്കാരിനു വേണ്ടി ഹാജരാകാൻ ദില്ലിയിൽ നിന്നും പറന്നെത്തിയത് സുപ്രീംകോടതി അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ര‌ഞ്ജിത്കുമാർ. ഇദ്ദേഹത്തിന്റെ ഒരൊറ്റ ദിവസത്തെ സിറ്റിങ് ഫീസ് 20 ലക്ഷം രൂപയാണ്. വിമാനടിക്കറ്റും താമസ ചിലവും വേറെ.ഇത് വരെ നാല് ദിവസം രഞ്ജിത് കുമാർ കോടതിയിൽ ഹാജരായി. കേസ് ശനിയാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതായത് ഹൈക്കോടതിയിലെ മുഴുവൻ സർക്കാർ അഭിഭാഷകരുടെയും ശരാശരി ശമ്പളത്തിന് തുല്യമായത് ഒരൊറ്റ കേസിൽ ഒരു അഭിഭാഷകന് വേണ്ടി സർക്കാർ ചിലവിടുന്നു. രഞ്ജിത് കുമാർ മാത്രമല്ല, ഹാരിസൺ കേസിൽ ജയ്ദീപ് ഗുപ്ത. ലോട്ടറി കേസിൽ പല്ലവ് സിസോദിയ. രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐക്ക് വിടണമെന്ന ഹർജിയിൽ, അഡ്വ. ഹരൺ പി റാവൽ. ഏറ്റവും ഒടുവിൽ,ഷുഹൈബ് കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് തടയിടാനും സർക്കാർ ആശ്രയിക്കുന്നത് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അമരേന്ദ്ര ശരണിനെ. ഇവരുടെയെല്ലാം ഒരു ദിവസത്തെ സിറ്റിംഗ് ഫീസ്10 മുതൽ 25 ലക്ഷം വരെ. 140 സർക്കാർ അഭിഭാഷകർക്ക് ശമ്പളം കൊടുക്കുമ്പോഴാണ് വൻതുക നൽകി പുറത്ത് നിന്നുള്ള ഇറക്കുമതി. ഇതിന് പുറമെ നിയമോപദേശങ്ങൾക്കായി ഒഴുക്കുന്ന ലക്ഷങ്ങൾ വേറെയും. കോടതിവഴി ചോരുന്നത് കോടികളാണ്.