തിരുവനന്തപുരം: സര്‍ക്കാരിന് കോടിക്കണക്കിന് വരുമാനം ലഭിക്കേണ്ട വിജിലന്‍സ് കേസിലും കള്ളക്കളി. മുക്കുന്ന് മലയില്‍ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയില്‍ നിന്ന് 290 കോടി രൂപ ഈടാക്കണമെന്ന വിജിലന്‍സ് ശുപാര്‍ശയില്‍ ഫലമുണ്ടായില്ല. ക്വാറി മാഫിയയ്ക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുണ്ടായതോടെ സായുധ പോലീസിന്‍റെ സഹായത്തോടെയാണ് മുക്കുന്ന് മലയില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. 

2014 ലെ പരിശോധനയില്‍ ഗുരുതര ചട്ടലംഘനമാണ് കണ്ടെത്തിയത്. വിമുക്ത ഭടന്മര്‍ക്കും അഭ്യസ്ഥ വിദ്യരായ ഉദ്യോഗസ്ഥര്‍ക്കും കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി ക്വാറി മാഫിയ തട്ടിയെടുത്തുവെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തല്‍.136 ഏക്കര്‍ സര്‍ക്കാര്‍ ഭൂമികള്‍ ഇവര്‍ കൈയേറി 60 ലധികം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ നഷ്ടമായത് 290 കോടിയാണ്. നഷ്ടമായ തുക ക്വാറി ഉടമകളില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. 

പള്ളിച്ചല്‍ പഞ്ചായത്തിലെ മുന്‍ഭരണ സമിതി അംഗങ്ങളും ഉഗ്യോഗസ്ഥരും ക്വാറി ഉടമകളും ഉള്‍പ്പെടുന്ന രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കുറ്റപത്രം തയാറാക്കുന്നതിനിടെ അന്വേഷണ സംഘത്തെ മാറ്റിയത്. അതേസമയം പ്രതികള്‍ ഹൈക്കോടതിയില്‍ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ സ്റ്റേ നീക്കാന്‍ വിജിലന്‍സ് ഇടപെടുന്നില്ല.