നിയമസഭാസമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി അരങ്ങേറിയത് നാടകീയരംഗങ്ങളാണ്. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്, പ്രതിഷേധം സഭാനടപടികളെ ബാധിക്കരുതെന്നും ഗവര്‍ണര്‍.

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെയുള്ള ബഹളങ്ങളില്‍ എംഎല്‍എമാര്‍ക്ക് ഗവര്‍ണറുടെ താക്കീത്. ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് ഓര്‍ക്കണം. പ്രതിഷേധം സഭാ നടപടികളെ ബാധിക്കരുതെന്നും സുപ്രീംകോടതി വിധി പ്രതീക്ഷിച്ചതായിരുന്നുവെനന്നും ഗവര്‍ണര്‍ പറഞ്ഞു. 

നിയമസഭാസമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ഇന്ന് ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി അരങ്ങേറിയത് നാടകീയരംഗങ്ങളാണ്. ശബരിമലയിലെ പൊലീസ് നടപടിയ്ക്കെതിരെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. പൊലീസ് നിയന്ത്രണങ്ങൾ ഭക്തർക്ക് വേണ്ടിയാണെന്നും അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Read More : ശബരിമലയെച്ചൊല്ലി നാടകീയരംഗങ്ങളും പ്രതിഷേധവും; നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിയ്ക്കുന്നതെന്നാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ വി.എസ്.ശിവകുമാർ ആരോപിച്ചത്. ശിവകുമാറിന്‍റെ പ്രസംഗത്തിനിടെ റാന്നി എംഎൽഎ രാജു എബ്രഹാമിനെ സംസാരിയ്ക്കാൻ സ്പീക്കർ അനുവദിച്ചതിനെതിരെ പ്രതിപക്ഷം ബഹളം തുടങ്ങി. പ്രതിഷേധം തുടർന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു. 

മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവും തുടങ്ങിയത്. 'ശബരിമല സംരക്ഷിക്കണം' എന്നെഴുതിയ പ്ലക്കാ‍ർഡും ബാനറുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിൽ എത്തിയത്. തുടര്‍ന്ന് പ്രതിഷേധം അറിയിച്ചുവെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ശേഷം ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷ എംഎല്‍എമാര്‍ വഴങ്ങിയില്ല. 

ആദ്യം സീറ്റിലിരുന്ന് പ്രതിഷേധം അറിയിച്ച പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു പിന്നീടുള്ള പ്രതിഷേധം. ചോദ്യോത്തര വേളയിൽ സഹകരിക്കണമെന്ന് സ്പീക്കര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്‍റെ നിലപാടുകള്‍ മാറ്റാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി.