പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദർശനത്തിന് വയ്ക്കാൻ സർക്കാർ ഒരുങ്ങുന്നു
- ദര്‍ശനത്തോട് എതിര്‍പ്പില്ലെങ്കിലും നിധിശേഖരം ക്ഷേത്രവളപ്പില്‍ നിന്ന് പുറത്ത് പോകരുതെന്നാണ് രാജകുടുംബത്തിന്‍റെ നിലപാടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിലായി സൂക്ഷിച്ച നിധിശേഖരം പൊതുജനങ്ങൾക്ക് ദർശനത്തിനായി വയ്ക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി സുപ്രീംകോടതിയെ സമീപിച്ച് അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രാജകുടുംബത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചാവും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കാന്‍ സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ രാജകുടുംബത്തിന്‍റെ അഭിപ്രായം കൂടി പരിഗണിക്കും. ദര്‍ശനമാകാം എന്നാല്‍ പ്രദര്‍ശനമാകരുത് എന്നാണ് നിലപാടെന്ന് രാജകുടുംബം വ്യക്തമാക്കി.
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിലായുളള നിധിശേഖരം ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് നിയമസഭയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതിയെയും സമീപിക്കാനുളള നീക്കം. ആചാരങ്ങള്‍ സംരക്ഷിച്ച് തുടർനടപടിയിലേക്ക് നീങ്ങാനാണ് സർക്കാർ ശ്രമം
അതേസമയം ദര്‍ശനത്തോട് എതിര്‍പ്പില്ലെങ്കിലും നിധിശേഖരം ക്ഷേത്രവളപ്പില്‍ നിന്ന് പുറത്ത് പോകരുതെന്നാണ് രാജകുടുംബത്തിന്‍റെ നിലപാടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു. നിധി ശേഖരത്തിന്റെ ദർശനമാവാം പക്ഷേ പ്രദർശനമാവരുത്.
നൂറ്റാണ്ടുകള്‍ പഴക്കമുളളതും ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ളതുമായ നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കാനായാല്‍ സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് അത് വന്‍ കുതിപ്പാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇൗ വിഷയത്തിൽ വിരുദ്ധ ധ്രുവങ്ങളിലായിരുന്ന സര്‍ക്കാരും രാജകുടുംബവും വിശ്വാസ സമൂഹവും ഒരേ ദിശയില്‍ നീങ്ങിയാല്‍ നിധി ദര്‍ശന കാര്യത്തില്‍ സുപ്രീം കോടതിയും പച്ചക്കൊടി കാട്ടുമെന്നാണ് ദേവസ്വം വകുപ്പിന്‍റെ പ്രതീക്ഷ.