എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നൂറുകണക്കിന് സർക്കാർ അഭിഭാഷകരും ഉള്ളപ്പോഴാണ് ലക്ഷങ്ങൾ മുടക്കി ദില്ലിയിൽ നിന്നും മുതിർന്ന അഭിഭാഷകനെ കൊണ്ടുവന്നത്

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുണ്ടായ രാഷ്ട്രീയ കൊലപാതക കേസുകള്‍ സിബിഐക്ക് വിടാതിരിക്കാൻ ഖജനാവിൽ നിന്നൊഴുക്കിയത് 64 ലക്ഷം രൂപ. സർക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന് 
ഫീസിനത്തിലണ് ഇത്രയും തുക നൽകിയത്.

പിണറായി സർക്കാർ അധികാരത്തിൽവന്നതിശേഷം നടന്ന ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തലശ്ശേരി ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം പ്രവർത്തകർ പ്രതികളായ കൊലപാതക കേസുകള്‍ സിബിഐയ്ക്ക് വിടാതിരിക്കാൻ സർക്കാർ ഇറക്കിയത് മുൻ അഡീഷണൽ സോളിസിറ്റർ ജനറലും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഹരിൻ.പി.റാവലിനെ. നാലു തവണ അദ്ദേഹം ഹൈക്കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരായി. 

ഒരു സിറ്റിംഗിന് 15,0000 രൂപവച്ചാണ് നൽകിയത്. രണ്ടു പ്രാവശ്യം ഉദ്യോഗസ്ഥരും ഏജിയുമായി കൂടിക്കാഴ്ച നടത്തി. അതിനും നൽകി നാലു ലക്ഷം. ആകെ 64,0000 രൂപ. ഇൗ തുകയെല്ലാം പൊലീസ് മേധാവിയുടെ അക്കൗണ്ടിൽ നിന്നും നൽകാനാണ് ആഭ്യന്തരവകുപ്പിൻറെ ഉത്തരവ്. എജിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നൂറുകണക്കിന് സർക്കാർ അഭിഭാഷകരും ഉള്ളപ്പോഴാണ് ലക്ഷങ്ങൾ മുടക്കി ദില്ലിയിൽ നിന്നും മുതിർന്ന അഭിഭാഷകനെ കൊണ്ടുവന്നത്. പൊലീസ് നവീകരണത്തിനും സേനാംഗങ്ങള്‍ക്കുമായി ബജറ്റിൽ മാറ്റിവച്ചിരിക്കുന്ന പണം സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനായി വകമാറ്റുന്നതും ചട്ടവിരുദ്ധവുമാണ്.