തിരുവനന്തപുരം: പി വി അൻവർ എംഎൽഎക്കെതിരെ സർക്കാർ നടപടി തുടങ്ങി. സ്വത്ത് വിവരങ്ങൾ മറച്ചുവച്ച അൻവറിനെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

പി.വി. അൻവർ എംഎൽഎക്കെതിരെ ഗവർണർക്ക് കിട്ടിയ പരാതിയിലാണ് നടപടി. രണ്ടാം ഭാര്യയുടെ സ്വത്ത് വിവരങ്ങൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അൻവർ മറച്ചുവച്ചതും വരുമാനവും സ്വത്തും തമ്മിലുള്ള പൊരുത്തക്കേടും ചൂണ്ടിക്കാട്ടി ആയിരുന്നു പരാതി. കക്കാടംപൊയിലിലെ പാർക്കിൽ അൻവറിന്റെ ഭാര്യ ഹഫ്സത്ത് മാനേജിംഗ് പാർട്ണറാണ്.

പാർക്ക് നിൽക്കുന്ന ഭൂമിയുടെ നാൽപ്പത് ശതമാനത്തിന്റെ അവകാശവും ഇവർക്കാണ്. എന്നാൽ ഇതൊന്നും സത്യവാങ്മൂലത്തിൽ ഇല്ല. നാല് ലക്ഷം രൂപയാണ് വാർഷിക വരുമാനം. എന്നാൽ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും അൻവറിന്റെ പേരിലുണ്ട്. മൂന്ന് കമ്പനികളുടെ ഡയറക്ടറുമാണ്. എന്നാൽ ഇതേക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ കമ്മീഷന് നൽകിയിട്ടില്ല.

മലപ്പുറത്തെ വിവരാവകാശ പ്രവർത്തകർ നൽകിയ പരാതി, നടപടിക്ക് ശുപാർശ ചെയ്ത് ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാണ് തുടർ നടപടികൾക്കായി ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അതേസമയം അൻവറിനെതിരെ പോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.