ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബെംഗളൂരു ആര്‍ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്ന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തുവെന്നാണ് സൂചന. ഗൗരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബെംഗളൂരു രബീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിന് വെക്കും.

കര്‍ണാടകത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരു രാജ രാജേശ്വരി നഗറിലെ വീട്ടില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം.പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി..

കന്നഡ യുക്തിവാദിയും സാഹിത്യകാരനുമായിരുന്ന എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ട് രണ്ട് വര്‍ഷം തികയുമ്പോഴാണ് തീവ്രഹിന്ദു രാഷ്ട്രീയത്തിന്റെ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷ് പത്രിക എന്ന സ്വന്തം വാരികയുടെ ഓഫീസില്‍ നിന്നും രാജരാജേശ്വരി നഗറിലെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാറില്‍ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്‌പോള്‍ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.