അമൃത്സറിലെ പ്രാർത്ഥനാലയത്തിന് നേരേ ഗ്രനേഡ് ആക്രമണം; മൂന്ന് മരണം, 15 പേർക്ക് പരിക്ക്
ബൈക്കിലെത്തിയ രണ്ട് പേർ പ്രാർത്ഥനാ ഹാളിന് നേരെ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. അക്രമികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അമൃത്സർ: അമൃത്സറിലെ രാജസൻസി ഗ്രാമത്തിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർ മരിക്കുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ട് പേർ പ്രാർത്ഥനാ ഹാളിന് നേരെ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. അക്രമികൾ മുഖംമൂടി ധരിച്ചാണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഗ്രനേഡ് എറിയുന്ന സമയത്ത് പ്രാർത്ഥനാലയത്തിനുള്ളിൽ ഇരുനൂറ്റി അമ്പതോളം പേർ ഉണ്ടായിരുന്നു. ദില്ലിയിൽ ബോംബ് ഭീഷണി നിലനിന്നിരുന്നതിനാൽ പൊലീസ് ജാഗ്രതയിലായിരുന്നു. എന്നാൽ പ്രാർത്ഥനാ ഹാളിൽ ഇത്തരത്തിലൊരു ആക്രമണം ആരും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. സംഭവം നടന്നതിനെ തുടർന്ന് അയൽസംസ്ഥാനങ്ങൾക്കും പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആക്രമണത്തിന് തീവ്രവാദ സ്വഭാവമാണെന്ന് പൊലീസ് ഭാഷ്യം. കാരണം ആക്രമണം നടന്നിരിക്കുന്നത് ആളുകൾ കൂട്ടമായിരിക്കുന്നിടത്താണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അക്രമണം നടന്നിരിക്കുന്നത് അമൃത്സർ എയർപോർട്ടിന് വെറും എട്ട് കിലോമീറ്റർ അകലെയാണ്. സ്ഫോടനത്തിൽ മരിച്ചവർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ വൈദ്യസഹായം നൽകുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.