പ്രിന്‍സിപ്പല്‍ സൈനബ ടീച്ചറിന്റെ നേതൃത്വത്തില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോയ സ്‌കൂള്‍ കുട്ടികളെ രണ്ടുതവണ മര്‍ദ്ദിച്ചു. കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ബസില്‍ കയറ്റിയ കുട്ടികളെ ബസില്‍നിന്ന് വീണ്ടും പൊലീസ് മര്‍ദ്ദിച്ചതായി സ്‌കൂള്‍ മാനേജര്‍ പി.ടി മുഹമ്മദ് ഹുസൈന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ശ്രീലക്ഷ്മി, ഹാഷിം രിഫ എന്നിവരടക്കം അഞ്ച് കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കാമില്‍ എന്ന കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. റാലിക്കെതിരെ ഗുജറാത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും മേധാപട്ക്കര്‍ അടക്കമുള്ള സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനുശേഷം പൊലീസ് ബസില്‍ കയറ്റിയ സ്‌കൂള്‍ കുട്ടികളെ പൊലീസ് ബസില്‍നിന്നും വലിച്ചിഴച്ച് മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളെ പിന്നീട് പൊലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പല്‍ സൈനബ ടീച്ചറിന്റെ നേതൃത്വത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ പങ്കെടുക്കാന്‍ തൃശൂരില്‍നിന്നും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിയത്. നിര്‍മ്മദ അടക്കം നിരവധി ജനകീയ സമരങ്ങളില്‍ പതിറ്റാണ്ടുകളായി പങ്കെടുക്കുകയും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന സ്ഥാപനമാണ് തൃശൂരിലെ സല്‍സബീല്‍ സ്‌കൂള്‍.

പൂനെയില്‍നിന്നും റാലിക്കെത്തിയ ഒരു മലയാളി വിദ്യാര്‍ത്ഥിനിക്കും പരിക്കുണ്ട്. പൂനെയില്‍ എല്‍.എല്‍.ബിക്ക് പഠിക്കുന്ന അദീന എന്ന മലയാളി വിദ്യാര്‍ത്ഥിനിക്കാണ് പരിക്ക്. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നര്‍മദ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചത്. കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുന്ന വിധത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. രണ്ടു ലക്ഷം മനുഷ്യരുടെ അധിവാസ സ്ഥലങ്ങളെ മുക്കിക്കളയുന്നതാണ് ഈ നടപടിയെന്ന്, പതിറ്റാണ്ടുകളായി നര്‍മ്മദാ പദ്ധതിക്കെതിരെ സമരം നടത്തുന്ന നര്‍മദ ബചാവോ ആന്ദോളന്‍ വ്യക്തമാക്കിയിരുന്നു. 

ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് മനുഷ്യരുടെ കിടപ്പാടമില്ലാതാക്കുന്നതാണ് ഈ നടപടിയെന്നാരോപിച്ചാണ് നര്‍മദ ബചാവോ ആന്ദോളന്‍ 'റാലി ഫോര്‍ വാലി' സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനത്തില്‍ ഇന്‍ഡോറില്‍നിന്നാരംഭിച്ച യാത്ര ഗുജറാത്തിലൂടെ മഹാരാഷ്ട്രയില്‍ സമാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. പദ്ധതി വരുമ്പോള്‍ മുങ്ങിപ്പോവുന്ന മേഖലയിലെ ആയിരക്കണക്കിന് ഗ്രാമീണരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആക്ടിവിസ്റ്റുകളും കലാകാരന്‍മാരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത യാത്ര ഇന്ന് ഗുജറാത്ത് അതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് പൊലീസ് നടപടി. 

മധ്യപ്രദേശില്‍നിന്നും ആരംഭിച്ച യാത്ര സമാധാനപരമായി ചോട്ടാ ഉദയ്പൂര്‍ ജില്ലയിലെ അവതാ ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ ഗുജറാത്ത് പൊലീസ് പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് നര്‍മദാ ബചാവോ ആന്ദോളന്‍ വ്യക്തമാക്കി. ഗുജറാത്തില്‍ കടക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പൊലീസിന്റെ ഉത്തരവ്. എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നിഷേധിക്കുന്നത് എന്നാരാഞ്ഞപ്പോള്‍ ഒരു രേഖയും നല്‍കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് നര്‍മ്മദ ബചാവോ ആന്ദോളന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തുടര്‍ന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മേധാ പട്കര്‍, പരിസ്ഥിതി നോബല്‍ സമ്മാനമായി അറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ പുരസ്‌കാരം ഇത്തവണ നേടിയ പ്രഫുല്ല സമാന്തര, മുതിര്‍ന്ന ഗാന്ധിയന്‍ നേതാവായ നിത മഹാദേവ് എന്നിവരടക്കം 60 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ജാമ്യം നല്‍കാനും പൊലീസ് വിസമ്മതിക്കുന്നതായി ആന്ദോളന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.