ദില്ലി: ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാനാകുമോയെന്ന് സുപ്രീംകോടതി ചോദിച്ചു. എന്‍ഐഎ അന്വേഷണവും വിവാഹവും രണ്ടും രണ്ടാണെന്ന് കോടതി പറഞ്ഞു. മാനസികാസ്വാസ്ഥ്യമില്ലാത്ത ഒരാള്‍ക്ക് സ്വന്തമായി തീരുമാനം എടുക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം മുപ്പതിലേക്ക് മാറ്റി.

വാദത്തിനിടെ കോടതിയില്‍ അഭിഭാഷകര്‍ പരസ്‌പരം വാഗ്വാദങ്ങളുമായി ഏറ്റുമുട്ടിയതാണ് നാടകീയരംഗങ്ങള്‍ സൃഷ്‌ടിച്ചത്. ഷെഫിന‍് ജഹാന്റെ അഭിഭാഷകന്‍ ബിജെപി നേതാക്കളുടെ പേര് പരാമര്‍ശിച്ചതാണ് വിവാദമായത്. കോടതിയില്‍ രാഷ്‌ട്രീയം പറയേണ്ടതില്ലെന്ന് വാദം കേട്ട ജഡ്ജി വ്യക്തമാക്കി. നിയമത്തിന്റെ പുറത്തുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛനും, നിമിഷ ഫാത്തിമയുടെ അമ്മയും സമര്‍പ്പിച്ച അപേക്ഷകളും കോടതിക്ക് മുന്നിലെത്തിയത്. കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലായിരുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാംങ്മൂലം. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ഐ.എ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒന്നും കേസില്‍ കണ്ടെത്താനായിട്ടില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. മതം മാറിയത് സ്വന്തം ഇഷ്‌ടപ്രകാരമാണെന്ന് ഹാദിയ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.