ന്യൂഡല്‍ഹി: ഹാദിയയും പിതാവ് അശോകനും ഒപ്പമുള്ള കേരള പോലീസ് ഉദ്യോഗസ്ഥരുംദില്ലിയിലെത്തി. വിമാനത്താവളത്തിലെത്തിയ ഇവരെ ദില്ലി പോലീസിന്റെ അകമ്പടിയോടെ കേരള ഹൗസിലെത്തിച്ചു. 

ഇവിടെ ഹാദിയയേയും വഹിച്ചുള്ള വാഹനം എത്തിയപ്പോള്‍ അവിടെ കാത്തു നിന്ന ദില്ലി, ജെഎന്‍യു, ജാമിയ മിലിയ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഹാദിയക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു മുദ്രാവാക്യം വിളിച്ചു. 

ഹാദിയക്കും പിതാവിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമായി നാല് മുറികളാണ് കേരള ഹൗസില്‍ സജ്ജമാക്കിയിരിക്കുന്നത്.ഹാദിയ വന്നതിനെ തുടര്‍ന്ന് കേരളഹൗസില്‍ സന്ദര്‍ശകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുകയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

താമസക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ കേരള ഹൗസിലേക്ക് പ്രവേശനം നല്‍കുന്നത്. കേരള ഹൗസിലെ ക്യാന്റീന്‍ ഇന്ന് ഒന്‍പത് മണിയോടെ പൂട്ടുകയും ചെയ്തിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിക്കാണ് ഹാദിയ സുപ്രീംകോടതിയില്‍ ഹാജരാവുന്നത്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാനും നാളെ രാത്രി ഡല്‍ഹിയില്‍ എത്തുന്നുണ്ട്.