ദില്ലി: സുപ്രീം കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയ. പൂര്‍ണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷ. ഭര്‍ത്താവിനൊപ്പം പോവണമെന്നാണ് ആഗ്രഹം. അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. 

ഭര്‍ത്താവിനോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതും നടക്കുമെന്ന് കരുതുന്നു. എത്രത്തോളം സ്വാതന്ത്ര്യം ലഭിച്ചുവെന്ന് അറിയില്ല. സുഹൃത്തുക്കളോടൊപ്പവും എനിക്ക് ഇഷ്ടമുളള സ്ഥലങ്ങളിലും പോകാനുളള സ്വാതന്ത്ര്യം കോടതി നല്‍കിയെന്നാണ് വിശ്വസിക്കുന്നത് എന്നും ഹാദിയ പ്രതികരിച്ചു. സേലത്തിലേക്ക് പുറപ്പെടും മുമ്പായിരുന്നു ഹാദിയയുടെ പ്രതികരണം.

ഹാദിയയ്ക്ക് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചം അത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ പറഞ്ഞു. വിധി തന്‍റെ വിജയമാണ്. മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഒരു തീവ്രവാദിയെക്കൊണ്ട് എന്‍റെ മകളെ കെട്ടിച്ചില്ലേയെന്ന് ഹാദിയയുടെ മാതാവ് ചോദിക്കുന്നു. തങ്ങളുടെ പരിചയത്തില്‍ ആര്‍ക്കും മുസ്ലിം സമുദായവുമായി ബന്ധമില്ല. ഇത്തരം ഒരു ചതി പറ്റുമെന്ന് കരുതിയില്ല. മകളുടെ ഇപ്പോഴത്തെ മാനസിക അവസ്ഥ ശരിയല്ലെന്നും ഹാദിയയുടെ മാതാവ് പ്രതികരിച്ചു. ദില്ലിയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരുന്നതിനായി കേരള ഹൗസില്‍ നിന്ന് പുറപ്പെടും മുമ്പായിരുന്നു ഹാദിയയുടെ മാതാവിന്‍റെ പ്രതികരണം.