ലാഹോര്‍: ആഗോള ഭീകര പട്ടികയില്‍ നിന്നും തന്‍റെ പേര് നീക്കണമെന്നാവശ്യപ്പെട്ട് തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിക്കപ്പെട്ട ഭീകരന്‍ ഹാഫിസ് സയിദ്. ഭീകരവാദിയാണെന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാഫിസ് സയിദ് യുഎന്നിനെ സമീപിച്ചത്. 2008 നവംബറില്‍ മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് യുഎന്‍ ഹാഫിസ് സയിദിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ഹാഫിസ് സയിദ് പാക്കിസ്ഥാനിലെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടത് ഈയടുത്താണ്. പാക്ക് ജുഡീഷ്യല്‍ റിവ്യു ബോര്‍ഡിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് സയിദ് മോചിപ്പിക്കപ്പെട്ടത്. സയിദിന്‍റെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യ തള്ളുകയായിരുന്നു. 

ഹാഫിസ് സയിദിനെതിരായ പുതിയ തെളിവുകള്‍ ധനമന്ത്രാലയ ഉദ്ദ്യോഗസ്ഥര്‍ ഹാജരാക്കിയെങ്കിലും റിവ്യു ബോര്‍ഡ് അത് അംഗീകരിച്ചില്ല. എന്നാല്‍ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കാശ്മീര്‍ സ്വതന്ത്ര്യയാകുന്നതിനുള്ള സഹായങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹാഫിസ്. ഹാഫിസ് സയിദിന്‍റെ മോചനത്തില്‍ തങ്ങളുടെ അസംതൃപ്തി ഇന്ത്യയും അമേരിക്കയും അറിയിച്ചു.