ഉത്തര്‍പ്രദേശിലെ ഹജ്ജ് കമ്മിറ്റി ഓഫീസിന് കാവി നിറത്തിലുള്ള പെയിന്‍റടിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മനസ്സിന് ഉന്മേഷം നല്‍കുന്ന നിറമാണ് കാവിയെന്ന് യോഗി മന്ത്രിസഭയിലെ ന്യൂനപക്ഷക്ഷേമ മന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഹജ്ജ് നയം സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസ്സുകള്‍, സ്കൂള്‍ ബാഗുകള്‍, സര്‍ക്കാര്‍ ലഘുലേഖകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയൊക്കെ കാവിനിറത്തിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് കാവി നിറം ലക്നൗവിലെ ഹജ്ജ് ആസ്ഥാനത്തേക്കും എത്തിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള കെട്ടിടത്തിന്‍റെ ചുവരും മതിലും കാവി നിറമടിച്ച് മാറ്റി. ഉത്തര്‍പ്രദേശില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും അവരുടെ യാത്ര ലക്നൗവിലെ ഹജ്ജ് ഹൗസില്‍ നിന്നാണ് തുടങ്ങാറ്. മുസ്‍ലിം സമുദായത്തിന്‍റെ വിശ്വാസത്തിന്‍റെ കൂടി ഭാഗമായ കെട്ടിടത്തിന്‍റെ നിറമാണ് യോഗി സര്‍ക്കാര്‍ കാവിയാക്കി മാറ്റിയത്. 

സര്‍ക്കാരിന്‍റെ ഹിന്ദുത്വ അജണ്ടാതീരുമാനമാണ് ഇതൊക്കെയെന്ന് കോണ്‍ഗ്രസും സാമാജ് വാദി പാര്‍ടിയും കുറ്റപ്പെടുത്തി. എന്നാല്‍ ഇത് അനാവശ്യ വിവാദമാണെന്നും കാവി ഉന്മേഷം നല്‍കുന്ന നിറമാണെന്നും ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമമന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു. ഹജ്ജ് ഹൗസിന് കാവി നിറം അടിച്ചത് കാണാന്‍ വളരെ നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്‍റെ ഹജ്ജ് നയം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം ഹജ്ജ് നറുക്കടുപ്പ് സംസ്ഥാനാടിസ്ഥാനത്തില്ല, ദേശീയ അടിസ്ഥാനത്തില്‍ വേണമെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു.