ജിദ്ദ: ഹജ്ജ് മെട്രോ സർവീസ് കൂടുതൽ വിപുലീകരിക്കണമെന്ന് മക്കാ വികസന സമിതിയുടെ നിർദേശം. കുറ്റമറ്റ രീതിയിൽ കഴിഞ്ഞ വർഷം മെട്രോ സർവീസ് നടത്തിയതായി സമിതി പറഞ്ഞു. 3,11,000 തീര്‍ഥാടകര്‍ ആണ് കഴിഞ്ഞ ഹജ്ജ് വേളയില്‍ ശായിര്‍ ട്രെയിന്‍ എന്നറിയപ്പെടുന്ന ഹജ്ജ് മെട്രോ സര്‍വീസില്‍ യാത്ര ചെയ്തത്. അഞ്ചു ദിവസത്തെ സര്‍വീസില്‍ ഒരു തരത്തിലുള്ള സാങ്കേതിക തകരാറും റിപ്പോര്‍ട്ട് ചെയ്തില്ല. മെട്രോ സര്‍വീസ് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് മക്കാ വികസന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് സമര്‍പ്പിച്ചു. മെട്രോ ടിക്കറ്റ് ലഭിച്ച എല്ലാ യാത്രക്കാരും കഴിഞ്ഞ തവണ ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി. മുന്‍വര്‍ഷം ഉണ്ടായ മിനാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെട്രോയില്‍ യാത്ര ചെയ്യുന്ന തീര്‍ഥാടകരുടെ എണ്ണം കുറച്ചിരുന്നു. മെട്രോ സര്‍വീസ് വിപുലീകരിച്ചു കൂടുതല്‍ തീര്‍ഥാടകര്‍ക്ക് അവസരം ഒരുക്കണമെന്ന് മക്കാ വികസന സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. മെട്രോ ലൈനുകളുടെയും ട്രെയിനുകളുടെയും എണ്ണം വര്‍ധിപ്പിക്കണം. അനധികൃതമായി മെട്രോയില്‍ യാത്ര ചെയ്യുന്നത് തടയുക.

ട്രെയിനില്‍ കയറ്റാനായി തീര്‍ഥാടകരെ ഗ്രൂപ്പുകളായി തരം തിരിക്കുന്നത് കുറ്റമറ്റതാക്കുക, സ്റ്റേഷനിലേക്കുള്ള വഴികളില്‍ വെയിലേല്‍ക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കുക, തണുത്ത വെള്ളം സ്പ്രേ ചെയ്യുക തുടങ്ങിയവയും നിര്‍ദേങ്ങളില്‍ ഉണ്ട്. മിന, അറഫ, മുസ്ദലിഫ എന്നീ ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് മെട്രോ സര്‍വീസ് നടത്തുന്നത്. ജമ്രാ പാലത്തിലേത് ഉള്‍പ്പെടെ ഒമ്പത് സ്റ്റേഷനുകള്‍ ഉണ്ട്. മെട്രോയില്‍ യാത്ര ചെയ്ത തീര്‍ഥാടകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 74 ശതമാനവും സര്‍വീസില്‍ പൂര്‍ണ സംതൃപ്തരാണ്. 18 ശതമാനം ആവറേജ് എന്നും ഏഴു ശതമാനം തൃപ്തികരമല്ല എന്നുമാണ് സര്‍വെയില്‍ പറഞ്ഞത്.