ആഗസ്റ്റ് 25നാണ് ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. കഴിഞ്ഞ 11 ദിവസത്തിനിടെ 20 കിലോയോളം തൂക്കം നഷ്ടപ്പെട്ടതിനാല്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത് 

അഹമ്മദാബാദ്: പട്ടേല്‍ സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഹര്‍ദിക് പട്ടേലിന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍. സമരം തുടങ്ങിയ ശേഷം ഹര്‍ദിക്കിന്റെ തൂക്കത്തില്‍ 20 കിലോയാണ് കുറഞ്ഞത്. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളോട് ഹര്‍ദിക് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കര്‍ഷകവായ്പ, വിദ്യാഭ്യാസം, ജോലി തുടങ്ങി വിവിധ മേഖലകളില്‍ പട്ടേല്‍ സംവരണമാവശ്യപ്പെട്ട് ആഗസ്റ്റ് 25നാണ് ഹര്‍ദിക് പട്ടേല്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്. കഴിഞ്ഞ 11 ദിവസത്തിനിടെ 20 കിലോയോളം തൂക്കം നഷ്ടപ്പെട്ടതിനാല്‍ ആരോഗ്യനില കൂടുതല്‍ വഷളാകുമെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. 

അതേസമയം ഹര്‍ദിക്കിന്റെ സമരത്തിന് പിന്തുണ കൂടുന്നുതും ഹര്‍ദിക്കിന്റെ ആരോഗ്യനില മോശമായി തുടരുന്നതും ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. സമരത്തില്‍ ഇടപെടാന്‍ ഗുജറാത്ത് സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമേറുകയാണ്. പട്ടേല്‍ സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഹര്‍ദിക്കിനോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, സമാജ്‍വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ തുടങ്ങിയ പ്രമുഖരും തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളും ഹര്‍ദിക്കിന് പിന്തുണയുമായെത്തിയിരുന്നു.