അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ അശ്ലീല സിഡി വിവാദം. ബിജെപിയെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച പട്ടേൽ നേതാവ് ഹാർദിക് പട്ടേലിന്റെതെന്നു കരുതുന്ന സിഡിയാണ് തിങ്കളാഴ്ച പുറത്തുവന്നത്. എന്നാൽ, സിഡിയിൽ ചിത്രീകരിക്കപ്പെട്ടയാൾ താനല്ലെന്ന് ഹാർദിക് പ്രതികരിച്ചു. വ്യാജ വീഡിയോയുടെ പിന്നിൽ ബിജെപിയാണെന്ന് ഹാർദിക് ആരോപിച്ചു.

ഗുജറാത്തി ചാനലുകൾ വീഡിയോ സംപ്രേക്ഷണം ചെയ്തു. ബിജെപി വൃത്തികെട്ടരാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച ഹാർദിക് പട്ടേൽ വീഡിയോ തന്റെതല്ലെന്ന് പറഞ്ഞു. തന്നെ അപമാനിക്കാനായി ബിജെപി ഇങ്ങനെയൊരു സിഡി പുറത്തിറക്കുമെന്ന് ഒരാഴ്ചമുന്നെ ഹാർദിക് പട്ടേൽ വ്യക്തമാക്കിയിരുന്നു. വീഡിയോ പുറത്തുവിട്ടത് തങ്ങളല്ലെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് സിഡിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

അതിനിടെ, നരേന്ദ്രമോദിയുടെ ജില്ലയായ മെഹ്സാനയിലൂടെ രാഹുൽ ഗാന്ധി ഗുജറാത്തിലെ നാലാംഘട്ട പര്യടനം പൂർത്തിയാക്കി. പെട്രോൾ ഡീസൽ കുതിച്ചുയരുന്ന ലോകത്തിലെ ഏകരാജ്യം മോദി ഭരിക്കുന്ന ഇന്ത്യയാണെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. മെഹസാനയിലും പടാനിലും റാലിനടത്തിയ രാഹുൽ പക്ഷെ മോദിയുടെ ജൻമാനാടായ വട്നഗറിലേക്ക് പോയില്ല. ദിവസക്കൂലിക്ക് ജോലിചെയ്യുന്നവൻ, പട്ടികജാതി സമുദായ നേതാക്കൾ, വനിതാ അവകാശ പ്രവർത്തകർ എന്നിവരുമായി റാലിക്കിടെ കോൺഗ്രസ് ഉപാധ്യക്ഷൻ സംവദിച്ചു. പെട്രോൾ വിലവർധനവിനെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

ഓരോ ജില്ലയിലേയും പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് കോൺഗ്രസ് ഉപാധ്യക്ഷന്റെ യാത്ര. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് രാഹുലിന് ക്ഷേത്രങ്ങളെപറ്റി ഓർമവരുന്നതെന്ന് ബിജെപി വിമർശിച്ചു.