തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന എൽഡിഎഫ് തീരുമാനത്തെ വിമർശിച്ച് കവഡിയാർ കൗണ്‍സിലർ കെഎസ് ശബരീനാഥൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന എൽഡിഎഫ് തീരുമാനത്തെ വിമർശിച്ച് കവഡിയാർ കൗണ്‍സിലർ കെഎസ് ശബരീനാഥൻ. സിപിഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ മൂലമാണെന്നും ഇതിന് നിരവധി തെളിവുകൾ ഉണ്ട്, ബിജെപിയെ തുറന്ന് കാണിക്കാൻ സിപിഎമിന് താല്പര്യമില്ല. കോർപറേഷൻ ഓഫിസിന് മുന്നിൽ ഗുണ്ടായിസം കാണിക്കാൻ മാത്രമാണ് സിപിഎമ്മിന് താല്പര്യം. ചർച്ചയിൽ പങ്കെടുക്കാൻ പോലും അവർക്ക് താല്പര്യമില്ല എന്നും ശബരിനാഥ് പ്രതികരിച്ചു. എന്നാല്‍ ഒന്നിച്ചുള്ള അവിശ്വാസ പ്രമേയ നീക്കം രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്നാണ് സിപിഎം വിലയിരുത്തൽ. നിലവിലെ അംഗസംഖ്യയിൽ മൂന്നിലൊന്ന് പിന്തുണച്ചാൽ മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്കെടുക്കുകയുള്ളൂ. എൽഡിഎഫ് കൂടി പിന്തുണച്ചാലേ പ്രമേയ നോട്ടീസിന് സാധുതയുള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

20 അംഗങ്ങളുള്ള യുഡിഎഫിനോ 29 അംഗങ്ങളുള്ള എൽഡിഎഫിനോ തനിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയില്ല. 101 അംഗ കോർപറേഷനിൽ 34 പേർ ഒപ്പിടണം. കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് ചേർന്ന് പ്രമേയം കൊണ്ടുവന്നാൽ ഭാവിയിൽ ഇത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ഇരു പക്ഷത്തിനും ആശങ്കയുണ്ട്. അതിനിടെ അവിശ്വാസ പ്രമേയം വന്നാൽ എങ്ങനെ നേരിടണമെന്ന് നിർണായക കൂടിയാലോചനകൾ നടത്തുകയാണ് ബിജെപി.

പ്രമേയം അവതരിപ്പിക്കണമെങ്കിൽ കൗൺസിലിന്റെ പകുതിയിൽ അധികം അംഗങ്ങൾ ഹാജരാകണം. അതായത് 51 പേര് എങ്കിലും ഹാജരാകണം . എൽഡിഎഫിനും യുഡിഎഫിനും കൂടിയുള്ളത് 49 അംഗങ്ങൾ. കൂടെ ഒരു സ്വതന്ത്രനും ഉണ്ട്. ഭരണപക്ഷത്ത് സുഗതൻ ഇല്ലാതെ 50 പേരുണ്ട്. സ്വന്തന്ത്രൻ രാധാകൃഷ്ണൻ ഉൾപ്പെടെയാണ് 50. കൗൺസിലിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെപി തീരുമാനിച്ചാൽ ക്വാറം തികയില്ല. പ്രമേയം പാസാകണമെങ്കിലും 50 ശതമാനത്തിന് മുകളിൽ വോട്ട് വേണം.

ബിജെപിയുടെ കൌണ്‍സിലർ സുഗതൻ കാപ്പ കേസിലാണ് ജയിലിലാണ്. ഇതോടെയാണ് ബിജെപിയുടെ കേവല ഭൂരിപക്ഷം പ്രതിസന്ധിയിലായത്. അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി കെ എസ് ശബരീനാഥനാണ് അറിയിച്ചത്. അവിശ്വാസത്തെ നേരിടാൻ ബിജെപിയും കരുക്കൾ നീക്കിതുടങ്ങി. മറുപക്ഷത്തു നിന്ന് ആരെയെങ്കിലും സ്വന്തം ചേരിയിൽ എത്തിക്കുമോ എന്നത് ഉൾപ്പെടെ അറിയാനിരിക്കുന്നതേയുള്ളൂ.

YouTube video player