Asianet News MalayalamAsianet News Malayalam

വ്യാജ ഹർത്താൽ: കോഴിക്കോട്  ജില്ലയിൽ മാത്രം അറസ്റ്റിലായത് 200 ഓളം പേര്‍

  • വ്യാജ ഹർത്താൽ കോഴിക്കോട്  ജില്ലയിൽ മാത്രം അറസ്റ്റിലായത് 200 ഓളം പേര്‍
hartal 200 Arrested in kozhikode district

കോഴിക്കോട്: ഇന്ന് നടന്ന വ്യാജ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ കോഴിക്കോട്  ജില്ലയിൽ മാത്രം അറസ്റ്റിലായത് 200 ഓളം പേര്‍. കോഴിക്കോട് നഗരത്തില്‍ 116 പേർ അറസ്റ്റിലായി. 102 പേരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മറ്റ് വിവിധ മേഖലകളിലായി 80 പേർ അറസ്റ്റിലായിട്ടുണ്ട്. ഗതാഗതം തടസ്സപെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വ്യാജ ഹര്‍ത്താലിന്‍റെ മറപിടിച്ച് മറ്റ് ജില്ലകളിലും വന്‍ അക്രമങ്ങളാണ് അരങ്ങേറിയത്.അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചയിലേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. 

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ട കല്ലെടുത്ത് മാറ്റിയ പോലീസുകാരനെ ഒരു സംഘം മര്‍ദ്ദിച്ച് അവശനാക്കി. സിവില്‍ പോലീസ് ഓഫീസര്‍ കൃഷ്ണദാസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. 

കൊച്ചിയിൽ ഹർത്താലിന്റെ പേരിൽ ബ്രോഡ് വേ - മറൈൻ ഡ്രൈവ് പരിസരത്തെ കടകൾ അടപ്പിക്കാൻ ശ്രമിച്ച 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ആലപ്പുഴ കലവൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച ഹർത്താൽ അനുകൂലികൾക്കു നേരെ പോലീസ് ലാത്തി വീശി. നഗരത്തിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച 26 പേർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം പൊന്നാന്നിയില്‍ പ്രതിഷേധക്കാരെ ഓടിക്കാന്‍ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജിനിടെ പതിനാല് വയസ്സുകാരന് വീണ് പരിക്കേറ്റു. 

Follow Us:
Download App:
  • android
  • ios