Asianet News MalayalamAsianet News Malayalam

ഹര്‍ത്താല്‍ അക്രമം: 559 കേസ്; അറസ്റ്റ് 745; കരുതല്‍ തടങ്കല്‍ 628

ഹര്‍ത്താലിനെ നേരിടാന്‍ പൊലീസിന്റെ പ്രത്യേക പദ്ധതി. ബ്രോക്കൻ വിൻഡോ എന്ന പേരിൽ പ്രത്യേക ഓപ്പറേഷൻ തുടങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി

hartal violence police start massive manhunt
Author
Kerala, First Published Jan 3, 2019, 7:46 PM IST

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത്  559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.  ഇതുവരെ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 628 ആയി ഉയര്‍ന്നു. 

അതേ സമയം ഹര്‍ത്താലിനെ നേരിടാന്‍ പൊലീസിന്റെ പ്രത്യേക പദ്ധതി. ബ്രോക്കൻ വിൻഡോ എന്ന പേരിൽ പ്രത്യേക ഓപ്പറേഷൻ തുടങ്ങുമെന്ന് പൊലീസ് വ്യക്തമാക്കി. അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തിന് രൂപം നല്‍കും.  ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും.  

സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറും.  അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും.  ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി പരിശോധന നടത്തും.  

ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും.  കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും. സാമൂഹ്യമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാമ്പയിന്‍, ഹെയ്റ്റ് ക്യാമ്പയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.   

ശബരിമല കർമ്മസമിതിയുടെ ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമമാണ് ഉണ്ടായത്. തെക്കൻ ജില്ലകളില്‍ അക്രമം വ്യാപകമായിരുന്നു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ ബോംബേറുണ്ടായി. നെയ്യാറ്റിന്‍കരയിൽ സിപിഎം ബിജെപി പ്രവര്‍ത്തകര്‍  ചേരിതിരഞ്ഞു കല്ലെറിഞ്ഞു. മാധ്യമ പ്രവർത്തകരേയും ഒരു പൊലീസ് ഉദ്യോഗസ്ഥനേയും ഹർത്താൽ അനുകൂലികൾ ആക്രമിച്ചു. സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായി നീങ്ങിയ ബിജെപിക്കാരാണ് മാധ്യമപ്രവർത്തകരെ അക്രമിച്ചത്. സിപിഎമ്മിന്‍റെ ഫ്ക്സ് ബോർഡുകളും മറ്റും നശിപ്പിക്കുുന്നത് ചിത്രീകരിച്ചതായിരുന്നു പ്രകോപനം സൃഷ്ടിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാൻ ബൈജുവിനും ന്യൂസ് 18 ക്യാമറാമാനുമാണ് രുക്ഷമായ മർദ്ദനമേറ്റത്. ബൈജുവിന്‍റെ കൈ ഒടിഞ്ഞു.

നെടുമങ്ങാട് കടൾക്ക് നേരെ അക്രമം നടത്തിയവരെ പിടികൂടുന്നതിനിടെയാണ് എസ് ഐ സുനിൽ ഗോപിയേയും ഡ്രൈവവറേയും ആക്രമിച്ചത്. പൊലീസ് വാഹനവും അടിച്ച് തകർത്ത അക്രമികൾ പൊലീസ് പിടികൂടിയ ഒരാളെ മോചിപ്പിച്ചു. പിന്നീട് സിപിഎം ബിജെപി പ്രവ‍ർത്തകർ തമ്മിലും ബോംബേറും കല്ലേറും നടന്നു. വനിതാമതിലിൽ പങ്കെടുത്ത ചിത്രം ഫെയ്സ് ബുക്കിലിട്ടതിന് മലയൻകീഴ് ഈഴക്കോട് ബിജു പ്രഭയുടെ വീടാക്രമിച്ചു. കാറിന്‍റെയും ജനലുകളുടേയും ചില്ലുകൾ അടിച്ചു തകർത്തു .

ജില്ലയിൽ ഒരിടത്തും കടകൾ തുറന്നില്ല. ചാല കമ്പോളത്തിൽ കടകൾ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നെങ്കിലും പൊലീസ് സംരക്ഷണം നൽകാത്തതിനാൽ പിൻമാറുകയായിരുന്നു. പള്ളിമുക്കിൽ കർണ്ണാടക ആര്‍ടിസിയുടെ ബസ്സിന് നേരെ കല്ലേറുണ്ടായി. കൊല്ലത്ത് പളളിമുക്കിൽ കടകൾ തുറന്നതിന്‍റെ പേരിൽ വ്യാപാരികളും ബിജെപിക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. 

പരവൂരിൽ 7 കടകൾക്ക് നേരെ ആക്രമണമുണ്ടായി. പത്തനാപുരം കൊട്ടരാക്കര മേഖലയിൽ റോഡുകൾക്ക് കുറുകെ തടികളും ടയറുകളും ഇട്ട് തീകത്തിച്ചത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. പടിഞ്ഞാറേ കല്ലടയിൽ സിപിഎം ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. റാന്നിയിൽ ഡിവൈഎഫ് ഐ ഓഫീസിന് നേരെയും അക്രമം ഉണ്ടായി. 
 

Follow Us:
Download App:
  • android
  • ios