സംസ്ഥാനത്ത് എവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കുടുങ്ങി പോയവരെ പൊലീസ് വാഹനങ്ങളിലും മറ്റുമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 16 ശതമാനം മാത്രം. ഇവിടെ പഞ്ചിംഗുള്ള 4797 ജീവനക്കാരില്‍ വെറും 792 പേര്‍ മാത്രമാണ് ഇന്ന് ജോലിക്കെത്തിയത്. നഗരകേന്ദ്രമായ തന്പാനൂരില്‍ രാവിലെ പതിവ് പോലെ വിവിധ ട്രേഡ് യൂണിയനുകളുടേയും പാര്‍ട്ടികളുടേയും പ്രതിഷേധപ്രകടനം നടന്നു. 

സംസ്ഥാനത്ത് എവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കുടുങ്ങി പോയവരെ പൊലീസ് വാഹനങ്ങളിലും മറ്റുമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. വഴിയില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് സന്നദ്ധസംഘടനകളും മാതൃകയായി. 

പാറശ്ശാലയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഗര്‍ഭിണിയെ തടഞ്ഞതിനെ ചൊല്ലി സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടി. പത്തനാപുരത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം ഉണ്ടായി. 

ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മലപ്പുറത്തും തിരുവനന്തപുരത്തും ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതൊഴിച്ചു നിര്‍ത്തിയാല്‍ വേറെയെവിടെയും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റെ പ്രധാനഗേറ്റ് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചെങ്കിലും ഇവരെ പിന്നീട് പൊലീസെത്തി നീക്കം ചെയ്തു. 

എഐസിസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ എജീസ് ഓഫീസിലേക്കും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിന്‍റെ ഓഫീസിലേക്കും മാര്‍ച്ച് നടത്തി. 

ജനങ്ങളുടെ ആവശ്യങ്ങൾ തിരസ്കരിച്ച മോദി സർക്കാരിനുള്ള ആദ്യ താക്കീതാണ് ഹർത്താലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ഉമ്മൻ ചാണ്ടി
 പറഞ്ഞു. നികുതി കുറയ്ക്കാൻ എന്തുകൊണ്ട് സംസ്ഥാ ന സർക്കാർ തയാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പെട്രോൾ വില വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ദൈനദിന ജോലിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവൻ പരിഹസിച്ചു.