ഹർത്താൽ ചെങ്ങന്നൂരിൽ തീർത്ഥാടകരെ ബാധിക്കുന്നു.
ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരിൽ തീർത്ഥാടകരെ ബാധിക്കുന്നു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്സി വിളിച്ചാണ് തീർത്ഥാടകർ നിലയ്ക്കൽ വരെ പോകുന്നത്. പമ്പയിലേക്ക് പോയ 19 ബസുകൾ തിരിച്ചെത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
അതിനിടെ, പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിർത്തിയിട്ട 3 ബസ്സുകളുടെ ചില്ലുകൾ തകർത്തു. അതേസമയം, കോഴിക്കോട്ട് നിന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങി. പൊലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിലാണ് സർവീസ്. ബാംഗ്ലൂർ, സുൽത്താൻ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളിലേക്ക് ബസുകൾ പുറപ്പെട്ടു.
തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സർവീസ് ഇതുവരെ തുടങ്ങിയിട്ടില്ല. പൊലീസ് സംരക്ഷണം കിട്ടിയാൽ മാത്രം സർവീസ് തുടങ്ങിയാൽ മതിയെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.
