രോഗികൾക്ക് രക്തം നൽകാൻ പോയവരെ ആക്രമിച്ച് ജീപ്പ് തകർത്തു; പാലക്കാട് പൊതുകിണറ്റില് മാലിന്യം തള്ളി
കണ്ണൂരിലെ തണല്‍ വീട് എന്ന വൃദ്ധ മന്ദിരത്തിലെ വാഹനമാണ് തകര്‍ത്തത്. കോഴിക്കോട് ഒരു രോഗിക്ക് രക്തം നല്‍കാനായി പോകവെ ആണ് ആക്രമിച്ചത്.
കണ്ണൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം തുടരുകയാണ്. കണ്ണൂരില്‍ രോഗികള്‍ക്ക് രക്തം നല്‍കാന്‍ പോയവരെ തടഞ്ഞ് ജീവ് തകര്‍ത്തു. കണ്ണൂർ താളിക്കാവിൽ ബിജെപി ഓഫീസിനു മുന്നിലാണ് ഹര്‍ത്താലനുകൂലികള്‍ സന്നദ്ധ സംഘടനയുടെ ജീപ്പ് തകർത്ത് രോഗികൾക്ക് രക്തം നൽകാൻ പോയവരെ ആക്രമിച്ചത്. തണല്‍ വീട് എന്ന വൃദ്ധ മന്ദിരത്തിലെ വാഹനമാണ് തകര്‍ത്തത്.
കോഴിക്കോട് ഒരു രോഗിക്ക് രക്തം നല്‍കാനായി പോകവെ ആണ് ആക്രമിച്ചത്. ജീപ്പിന്‍റെ താക്കോലും വാഹനത്തിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുകളും അക്രമി സംഘം പിടിച്ചുകൊണ്ട് പോയി. സംഭവത്തില്‍ യുവമോര്‍ച്ച നേതാവടക്കം പൊലീസ് പിടിയിലായി.
പാലക്കാട് അകത്തേത്തറ പണ്ടാരക്കളത്ത് കോളനിയില്‍ ഹര്‍ത്താലനുകൂലികള്‍ 40 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുകിണറിൽ മാലിന്യം തള്ളി. സിപിഎമ്മിന് വൻ സ്വാധീനമുള്ള കോളനിയാണിത്. കിണറ്റില്‍ മാലിന്യം തള്ളിയതോടെ കുടിവെള്ളമില്ലാതെ വലയുകയാണ് കോളനിവാസികള്‍. കോളനിക്ക് മുന്നിൽ സ്ഥാപിച്ച ഡിവൈഎഫ്ഐ സി പി എം കൊടിമരങ്ങളും അക്രമികള്‍ നശിപ്പിച്ചു.