അലഹാബാദ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയാക്കപ്പെട്ട 2007ലെ ഗോരഖ്പുര്‍ കലാപക്കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസ് ഡയറിയും യഥാര്‍ഥ രേഖകളും ഉടനടി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നല്‍കാതിരുന്ന ഉത്തരവും സമര്‍പ്പിക്കണമെന്നും ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും അഖിലേഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.

ഗോരഖ്പുര്‍ സ്വദേശികളായ പര്‍വേസ് പര്‍വാസ്, അസദ് ഹയാത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗോരഖ്പുരില്‍നിന്ന് അഞ്ചുതവണ എംപിയായ യോഗി ആദിത്യനാഥിനെക്കൂടാതെ, അന്ന് നഗരത്തിന്റെ മേയറായിരുന്ന അഞ്ജു ചൗധരി, എംഎല്‍എ രാധാ മോഹന്‍ദാസ് അഗര്‍വാള്‍ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. കേസ് ഈ മാസം 11ന് വീണ്ടും പരിഗണിക്കും.