ർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.  രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ച കോൺഗ്രസ് ജെഡിഎസ്  സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി

ബംഗലൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കിയതിന്‍റെ ആവേശത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വാനോളം വാഴ്ത്തിയാണ് അദ്ദേഹം രംഗത്തെത്തിയത്. രാജ്യത്തെ നയിക്കാന്‍ ശേഷിയുള്ള നേതാവായി രാഹുല്‍ മാറിക്കഴിഞ്ഞെന്ന് കുമാരസ്വാമി അഭിപ്രായപ്പെട്ടു. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ മഹാസഖ്യത്തെ രാഹുല്‍ ഗാന്ധി നയിക്കണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. രാഹുല്‍ വളരെ നിഷ്‌കളങ്കനായ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ നിലംപരിശാക്കാന്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ മഹാസഖ്യത്തിന് സാധിക്കും. കര്‍ണാടകയില്‍ ജെഡിഎസിനെ അകമഴിഞ്ഞ് പിന്തുണയക്കുകയാണ് കോണ്‍ഗ്രസെന്നും തിരിച്ചും അതുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ച കോൺഗ്രസ് ജെഡിഎസ് സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി. ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. 2014ൽ ബി എസ് യെദ്യൂരപ്പ മൂന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച ശിവമൊഗ്ഗയില്‍ 47000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മകൻ ബി വൈ രാഘവേന്ദ്ര വിജയിച്ചത്. 

വർഷങ്ങളായി ബിജെപി നിലനിർത്തുന്ന ബെല്ലാരിയിൽ രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം. 1999ൽ സോണിയ ഗാന്ധിയാണ് ബെല്ലാരിയിൽ നിന്ന് ജയിച്ച അവസാന കോൺഗ്രസ് സ്ഥാനാർത്ഥി. മാണ്ഡ്യ ലോക്സഭാ സീറ്റിൽ മൂന്ന് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജെഡിഎസ് വിജയിച്ചു. രാമനഗര നിയമസഭാ സീറ്റിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയിൽ ആനന്ദ് ന്യാമഗൗഡയും വിജയിച്ചു.