ദിവസങ്ങളായി കെട്ടിനില്‍ക്കുന്ന വെള്ളം എല്ലാ മാലിന്യവും പേറി വീടുകള്‍ക്കുള്ളിലും പറമ്പിലും മുറ്റങ്ങളിലും നിറയെയുണ്ട്. കാലിലുള്ള തീരെ ചെറിയ മുറിവിലൂടെ പകരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ വലിയ പ്രതിരോധ നടപടികളും ബോധവല്‍ക്കരണവുമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്

ആലപ്പുഴ: വെള്ളമിറങ്ങാത്ത വീടുകളിലേക്ക് മടങ്ങുന്ന കുട്ടനാട്ടുകാര്‍ പ്രതിരോധ മരുന്ന് കഴിച്ചില്ലെങ്കില്‍ എലിപ്പനി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീട് വൃത്തിയാക്കാനും താമസിക്കാനുമായി കുട്ടനാട്ടുകാര്‍ പോകുന്നത് എലിപ്പനി പടരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടിലേക്കാണ്.

ആലപ്പുഴയില്‍ ഇതുവരെ 26 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. അറുപത്തിയൊമ്പത് പേര്‍ നിരീക്ഷണത്തിലാണ്. ഡെങ്കിപ്പനിയും ചിക്കന്‍പോകസും റിപ്പോര്‍‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും വെള്ളമിറങ്ങാത്ത കുട്ടനാടാണ് ആരോഗ്യവകുപ്പിനെ ഭീതിയിലാഴ്ത്തുന്നത്. എലിപ്പനി പിടിപെടാതിരിക്കാന്‍ പരമാവധി ആളുകള്‍ക്ക് പ്രതിരോധ ഗുളികകള്‍ നല്‍കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായില്ല.

ഇത്രയും നാള്‍ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്ന കുട്ടനാട്ടുകാര്‍ കൂട്ടത്തോടെ വെള്ളക്കെട്ടിലേക്കാണ് തിരിച്ചുപോകുന്നത്. ദിവസങ്ങളായി കെട്ടിനില്‍ക്കുന്ന വെള്ളം എല്ലാ മാലിന്യവും പേറി വീടുകള്‍ക്കുള്ളിലും പറമ്പിലും മുറ്റങ്ങളിലും നിറയെയുണ്ട്. കാലിലുള്ള തീരെ ചെറിയ മുറിവിലൂടെ പകരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ വലിയ പ്രതിരോധ നടപടികളും ബോധവല്‍ക്കരണവുമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

പ്രളയത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത എലിപ്പനിയില്‍ കുട്ടനാടിന് ആശങ്കപ്പെടാന്‍ ഒന്നുമില്ല. പക്ഷേ പ്രതിരോധ ഗുളിക കഴിക്കാതെ കുട്ടനാട്ടുകാര്‍ വെള്ളക്കെട്ടിലേക്ക് തിരിച്ചുപോകുന്നതില്‍ ആരോഗ്യവകുപ്പ് പരിഭ്രാന്തിയിലാണ്. പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ എല്ലാ സംവിധാനങ്ങളും ജില്ലയില്‍ സജീവമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ അറിയിപ്പ്.