സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം ക്രിമിനല്‍ കേസെടുക്കാന്‍  ഒരുങ്ങി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യം വ്യാപകമായെത്തുമ്പോഴും മല്‍സ്യത്തിന്‍റെ ഉറവിടം എവിടെയെന്നോ കൊണ്ടുവന്നത് ആര്‍ക്കെന്നോ വ്യക്തമല്ല. വ്യാജ രേഖകളുമായാണ് വാഹനങ്ങള്‍ എത്തുന്നത്. ഈ പശ്ചാത്തലത്തില്‍ മായം കലര്‍ന്ന മല്‍സ്യം എത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നീക്കം.

സംസ്ഥാനത്ത് ഇതുവരെ മൂന്ന് ചെക്പോസ്റ്റുകളില്‍ നിന്നായി പിടികൂടിയത് 28000 കിലോ ഫോര്‍മാലിന്‍ കലര്‍ന്ന മല്‍സ്യമാണ്. മൃതദേഹം അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന അതീവ മാരക സ്വഭാവമുളള ഈ വിഷം കലര്‍ത്തിയ മല്‍സ്യം എവിടെ നിന്ന് കൊണ്ടു വന്നെന്നോ ആര്‍ക്കു വേണ്ടി കൊണ്ടു വന്നെന്നോ രേഖകളില്‍ വ്യക്തമല്ല. പിടിയിലായ വാഹനങ്ങളെല്ലാം വ്യാജ രേഖകളുമായാണെത്തിയത്. മല്‍സ്യത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരായ അന്വേഷണത്തിലെ പ്രധാന പ്രതിസന്ധിയും ഇതു തന്നെ.

ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും പിടികൂടിയ മല്‍സ്യം ഏത് സംസ്ഥാനത്തുനിന്നാണോ എത്തിയത് അവിടെ തന്നെ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടിയ മല്‍സ്യം സംസ്കരിച്ചതായി ഉറപ്പാക്കും. തീരങ്ങളില്‍നിന്ന് മല്‍സ്യം വാങ്ങുന്ന ഏജന്‍സികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.