അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ദ വയര്‍ ന്യൂസ് വെബ് പോര്‍ട്ടലിന് വിലക്ക്. അഹമ്മദാബാദ് സിവില്‍ കോടതിയാണ് വലക്കേര്‍പ്പെടുത്തിയത്.

ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവില്‍ കുറഞ്ഞ കാലയളവില്‍ വന്‍ വളര്‍ച്ചയുണ്ടായെന്നും ഇത് ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷമാണെന്നും ചൂണ്ടിക്കാട്ടി ദ വയര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വരുമാനത്തില്‍ 16000 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായിരുന്നു വാര്‍ത്ത. 

എന്നാല്‍ ഇത് നിഷേധിച്ച ജയ് ഷാ കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ 100 കോടി ആവശ്യപ്പെട്ട് അപകീര്‍ത്തി കേസ് നല്‍കുകയായിരുന്നു. ഈ കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ് ജയ് ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകിരിക്കുന്നതില്‍ ദ വയറിനെ വിലക്കിയത്. 

കേസില്‍ അന്തിമവിധി വരുന്നതുവരെ നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ, ഡിജിറ്റല്‍, അഭിമുഖം, ടി.വി ചര്‍ച്ച, എന്നിവ ഒരു ഭാഷയിലും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ദ വയറിന്റെ വായടപ്പിക്കാന്‍ അമിത്ഷാ ശ്രമിക്കുന്നു എന്ന തലക്കെട്ടില്‍ ദ വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ദീപാവലി അവധിക്ക് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും. എന്നാല്‍ കമ്പനിയുടെ വാദം കേള്‍ക്കാതെയാണ് ഉത്തരവിറക്കിയതെന്നും ഇതിനെതിരെ മേല്‍കോടതിയെ സമീപിക്കുമെന്നും ദ വയര്‍ വ്യക്തമാക്കി.