ദുബായ്: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യോമ, റോഡ് ഗതാഗതം താറുമാറാക്കി. പല വിമാനങ്ങളും 12മണിക്കൂറിലേറെ വൈകിയത് യാത്രകാരെ ദുരിതത്തിലാക്കി. നിരവധി റോഡപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് യുഎഇയിലെ വിവിധ വിമാനതാവളങ്ങളിലായി 22 വിമാന സര്‍വീസുകള്‍ വൈകി. 

ദുബായി ഷാര്‍ജ, അബുദാബി അന്താരാഷ്ട്ര വിമാനതാവളങ്ങളിലെ സര്‍വീസുകളെയാണ് കനത്ത മഞ്ഞ് ബാധിച്ചത്. ദുബായില്‍ നിന്ന് രാവിലെ ആറുമണിക്ക് ശേഷം പുറപ്പെടേണ്ട 13 വിമാനങ്ങള്‍ വൈകി. മൂടല്‍ മഞ്ഞ് വ്യക്തമായ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചതുമൂലമാണ് വിമാന സര്‍വീസുകള്‍ വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്ക് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് പത്തുമണിക്കൂര്‍ വൈകിയും പുറപ്പെട്ടിട്ടില്ല.

യുഎഇയിലെ വിമാനതാവളങ്ങളിലിറങ്ങേണ്ട പല വിമാനങ്ങളും ഒമാനിലേക്ക് വഴിതിരിച്ചു വിട്ടു. പുലര്‍ച്ചെ തുടങ്ങിയ മൂടല്‍ മഞ്ഞ് റോഡ് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട് ദുബായി അബുദാബി റോഡുകളില്‍ നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പിലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വേഗത കുറക്കാനും റോഡില്‍ വാഹനങ്ങള്ഡ തമ്മില്‍ വലിയ അകലം പാലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.