കനത്ത മഴയില്‍ പ്ലാവ് സ്കൂളിന് മുകളില്‍ കടപുഴകി വീണു കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ പ്ലാവ് കടപുഴകിവീണു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പ്ലാവ് കടപുഴകി വീണത് പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കഴിഞ്ഞ രാത്രിയിലെ തോരാതെ പെയ്ത മഴയും ശക്തമായ കാറ്റുമാണ് മരം പിഴുത് വീഴാന്‍ കാരണമായത്. വെളുപ്പിനെ മൂന്ന് മണിയോടെ ഉഗ്രശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിനായി പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന് മുകളിലാണ് വന്‍മരം വീണത്. 

സമീപമുള്ള ശുചി മുറിയുടെ ഭിത്തിയില്‍ മരമം വീണതു കാരണം മേല്‍ക്കൂരയ്ക്ക് വന്‍ നാശം സംഭവിച്ചില്ല. ഏകദേശം ഇരുപത്തയ്യായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി പ്രിന്‍സിപ്പാള്‍ സാവിത്രീ ദേവി പറഞ്ഞു. ഒറാലിയത്തിന്റെ ഷീറ്റാണ് മേല്‍ക്കൂരയിട്ടിരിക്കുന്നത് . ഷീറ്റും പൈപ്പുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഡി ഇ ഒ ഓഫീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പിന്റേയും ,വിദ്യാഭ്യാസ വകുപ്പിന്റേയും പ്രത്യേക അനുവാദത്തോടെ മരം മുറിച്ചു മാറ്റാനുള്ള നിയമ അനുമതി നല്‍കിയിട്ടുണ്ട്.