കോഴിക്കോട് ചിലയിടങ്ങളിൽ മഴ ലഭിച്ചു. കണ്ണൂരിലെ മലയോര മേഖലയിലും മഴ ലഭിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ. കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമർദമാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴയായി ലഭിക്കുന്നത് എന്നാണ് സൂചന. കോഴിക്കോട് ചിലയിടങ്ങളിൽ മഴ ലഭിച്ചു. കണ്ണൂരിലെ മലയോര മേഖലയിലും മഴ ലഭിച്ചു. സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

അതേസമയം, കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് നല്‍കി. കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം ശക്തമായി നിലനില്‍ക്കുന്നുവെന്നും ഇത് ശക്തമായ ന്യുനമര്‍ദമാകുനെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തില്‍ പതിനഞ്ചാം തിയതി വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു വിലക്ക്.

ന്യുനമര്‍ദം അടുത്ത 36 മണിക്കൂറില്‍ ശക്തമായ ന്യുനമര്‍ദം ആയി ശക്തിപ്പെടുകയും പടിഞ്ഞാറ്-വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാലീ ദ്വീപിന് സമീപം ശക്തമായ ന്യുനമര്‍ദം ആകുകയും ചെയ്യും എന്നാണ് നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്‍റെ വേഗം 65 കിലോമീറ്റര്‍ വരെയും, തിരമാല സാധാരണയില്‍ നിന്നും 2.5 - 3.2 മീറ്റര്‍ വരെയും ആകുവാന്‍ സാധ്യതയുണ്ട്.

കാറ്റിനൊപ്പം കടലും പ്രക്ഷുബ്ധമാകാനിടയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്. കൂടാതെ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നു . ലക്ഷദ്വീപ് വഴി ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.