മുംബൈ ന​ഗരത്തിൽ അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

മുംബൈ: രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ തീരത്ത് ശക്തമായ മഴ. കനത്ത മഴയിൽ മുംബൈ ന​ഗരത്തിൽ ജനജീവിതം സ്തംഭിച്ചു. കൊങ്കൺ മേഖലയിലെ ദഹനുവിൽ ഞായറാഴ്ച്ച രാവിലെ എട്ടര മുതലുള്ള 24 മണിക്കൂറിൽ 354 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ‌

മുംബൈ ന​ഗരത്തിലെ കൊളാബ മേഖലയിൽ 105 മില്ലിമീറ്റർ രേഖപ്പെടുത്തി. സാന്റാ ക്രൂസിൽ 76 മിമീ മഴയും താനെയിൽ 156 മില്ലിമീറ്റർ മഴയം പെയ്തെന്നാണ് കണക്ക്. അടുത്ത 24 മണിക്കൂർ കൂടി മുംബൈ ന​ഗരമേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 

കർണാടക-കേരള തീരപ്രദേശങ്ങളിലും ഞായറാഴ്ച്ച മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. അടുത്ത കുറച്ചു ദിവസങ്ങൾ കൂടി കൊങ്കൺ മേഖലയിലും കർണാടകയുടെ തീരപ്രദേശങ്ങളിലും മഴ തുടരും. കേരളത്തിൽ പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്യും.