മുംബൈയിൽ കനത്ത മഴയെ തുടർന്ന് പല ഇടങ്ങളിലും വെള്ളം കയറി റെയിൽവേയുടെ സെൻട്രൽ ലൈനിൽ 15 മിനിറ്റ് വരെ ട്രെയിനുകൾ വൈകും
മുംബൈ: മുംബൈയിൽ കനത്ത മഴയെ തുടർന്ന് പല ഇടങ്ങളിലും വെള്ളം കയറി. വോർളി, ഹിന്ദ് മത, ഗോറേഗാവ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടിനെ തുടർന്ന് റോഡ് ഗതാഗതം താറുമായി.
ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിൽ എത്തേണ്ട ജെറ്റ് എയർവേയ്സ് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു. റെയിൽവേയുടെ സെൻട്രൽ ലൈനിൽ 15 മിനിറ്റ് വരെ ട്രെയിനുകൾ വൈകും. നഗരത്തിൽ മെട്രോയുടെ പണി നടക്കുന്നതിനാൽ മഴ കനത്താൽ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുണ്ട്. മഴക്കെടുതി നേരിടാൻ മുംബൈ കോർപ്പറേഷൻ വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു.
അതേസമയം, കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. അടുത്ത് 24 മണിക്കൂറിൽ കേരള തീരത്തും ലക്ഷ ദ്വീപിലും കനത്ത കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കി.മീ വേഗത്തിൽ വരെ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
