തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന ഉത്തരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു .ഈ അപാകത ചൂണ്ടി കാണിക്കപ്പെട്ടപ്പോള്‍ അത് പരിഹരിക്കാനായി പത്ത് ദിവസത്തെ കാലാവധി നീട്ടികൊടുക്കാനും പ്രസ്തുത വിജ്ഞാപനം കമ്മീഷന്റെ വെബ്‌സൈറ്റില്‍ നല്‍കാനും തീരുമാനിക്കുകയായിരുന്നു. 

ഇതില്‍ ദുരദ്ദേശപരമായ ഇടപെടലുകള്‍ ഒന്നും നടന്നിട്ടില്ല. കോടതി വിധി വന്നതിന് ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പിരിച്ചു വിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ ടി. ബി സുരേഷ്, ശ്യാമളദേവി എന്നിവരുടെ നിയമനം റദ്ദാക്കിയ ഉത്തരവിലാണ് ആരോഗ്യമന്ത്രിയെ കോടതി വിമര്‍ശിച്ചത്.