സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷം രൂപ ഫീസ് ഉയര്‍ത്തണമെന്ന മാനേജുമെന്റുകളുടെ വാദം കോടതി തള്ളി. പഴയ ഫീസ് തുടരാമെന്ന കരാര്‍ ഇനി മാനേജുമെന്‍റുകളുമായി ഒപ്പിടരുത്. ഒരോ കോളേജിന്റെയും ഫീസ് ഘടന സര്‍ക്കാര്‍ നാളെ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സ്വകാര്യ മാനേജുമെന്‍റുകള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി പൂര്‍ണമായും തള്ളി. 85 ശതമാനം എം.ബി.ബി.എസ് സീറ്റുകളില്‍ അഞ്ച് ലക്ഷം രൂപയും എന്‍.ആര്‍.ഐ സീറ്റുകളില്‍ 20 ലക്ഷം രൂപയുമെന്ന സര്‍ക്കാര്‍ ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ മാസം 19 വരെ നിശ്ചയിച്ച അഡ്മിഷനും, കൗണ്‍സിലിങും സര്‍ക്കാരിന് ആരംഭിക്കാം. എന്‍ട്രന്‍സ് കമ്മീഷണറുടെ പേരിലുള്ള ഡി.ഡി മുഖേനയാണ് കോളേജുകള്‍ ഫീസ് വാങ്ങേണ്ടത്. ഒരോ കോളേജിന്റെയും ഫീസ് ഘടന സര്‍ക്കാര്‍ നാളെ പ്രസിദ്ധീകരിക്കണം. എന്നാല്‍ ഇനി മുതല്‍ പഴയ ഫീസ് ഘടന തുടരാമെന്ന കരാര്‍ മാനേജുമെന്‍റുകളുമായി ഒപ്പുവയ്‌ക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷത്തെ പോലെ 25,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെ നാല് തരത്തില്‍ ഫീസ് ഈടാക്കുന്നതിന് സര്‍ക്കാര്‍ മൂന്ന് കോളേജുകളുമായി കരാര്‍ ഒപ്പിട്ടിരുന്നു. കൂടുതല്‍ ഫീസ് ബാങ്ക് ഗ്യാരണ്ടിയായി മാത്രമേ വാങ്ങാവുമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഉത്തരവ് തിരിച്ചടിയാകും.

സ്വാശ്രയ മെഡിക്കല്‍ ഫീസ് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം മാനേജുന്‍റുകളും നാല് തരം ഫീസ് ഘടനയ്‌ക്ക് എതിരെ വിദ്യാര്‍ത്ഥികളും നല്‍കിയ കേസ് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാഴ്ചക്കുള്ളില്‍ പ്രവേശന തര്‍ക്കം തീര്‍ക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കേസില്‍ ഈ മാസം 21ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.