മുൻ വടക്കൻ പറവൂ‍ര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം ശ്രീജിത്തിനെ ഹാജരാക്കിയപ്പോൾ തിരിച്ചയച്ചെന്ന പൊലീസ് പരാതിയിലാണിത് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്കാണ് അന്വേഷണ ചുമതല

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻ വടക്കൻ പറവൂ‍ര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി അന്വേഷണം. ശ്രീജിത്തിനെ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്ട്രേറ്റ് മടക്കി അയച്ചെന്ന പൊലീസിന്റെ പരാതിയിലാണ് അന്വേഷണം. ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്കാണ് അന്വേഷണ ചുമതല.

പരാതിക്കു പിന്നാലെ മജിസ്ട്രേറ്റായിരുന്ന സ്മിതയെ ഞാറയ്ക്കലിലേക്ക് സ്ഥലം മാറ്റിയിരുന്നു. കസ്റ്റഡിയിലെടുത്ത് തൊട്ടടുത്ത ദിവസം ശ്രീജിത്തിനെ ഹാജരാക്കിയപ്പോൾ തിരിച്ചയച്ചുവെന്നായിരുന്നു പൊലീസിന്‍റെ പരാതി. ഏഴിനാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കാൻ കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, ആശുപത്രിയിൽ നേരിട്ട് പോയെന്നും ശ്രീജിത്ത് ചികിത്സയിലായതിനാൽ കാണാന്‍ കഴിഞ്ഞില്ലെന്നും വിശദീകരണ റിപ്പോര്‍ട്ടില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു. 

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഒമ്പതാം തീയതിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. 

ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുന്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും പറയുന്നത്.