സര്‍ക്കാരിന്‍റെ നയപരിപാടിയുടെ ഭാഗമായതിനാല്‍ ഇടപെടുന്നില്ലെന്നും എന്നാൽ ബജറ്റിൽ നിന്ന് എത്ര തുക ചെലവഴിച്ചെന്നു അറിയിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.  

കൊച്ചി: വനിതാമതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചുവെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. വനിതാ മതിലിനായി ബജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍നിന്ന് മനസിലാകുന്നതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു. സര്‍ക്കാരിന്‍റെ നയപരിപാടിയുടെ ഭാഗമായതിനാല്‍ ഇടപെടുന്നില്ലെന്നും എന്നാൽ ബജറ്റിൽ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നു അറിയിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. 

വനിതാ മതിലിന് സര്‍ക്കാര്‍ സഹായമുണ്ടാകില്ലെന്നും സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. വനിതാ മതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചതെന്നായിരുന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ വാദമാണ് ഇടക്കാല ഉത്തരവിന്‍റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിയുന്നത്.

സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നും വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് വിവാദമായതോടെ വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തരാണെന്നും ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.