മത്തിയുടെ ലഭ്യതയിൽ വർദ്ധനവ് ഉണ്ടായപ്പോൾ അയലയുടെ അളവിൽ കാര്യമായ കുറവുണ്ടായി.
തിരുവനന്തപുരം: സംസ്ഥാനത്തെ സമുദ്ര മത്സ്യലഭ്യതയിൽ ഇത്തവണ മുൻവർഷത്തേക്കാൾ 12 ശതമാനം വർദ്ധനവുണ്ടായതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിൻറെ കണ്ടെത്തൽ. മത്തിയുടെ ലഭ്യതയിൽ വർദ്ധനവ് ഉണ്ടായപ്പോൾ അയലയുടെ അളവിൽ കാര്യമായ കുറവുണ്ടായി.
കഴിഞ്ഞ വർഷം 5.85 ലക്ഷം ടൺ മത്സ്യമാണ് കേരള തീരത്തു നിന്നും പിടിച്ചത്. ഏറ്റവും കൂടുതൽ കിട്ടിയത് മത്തിയാണ്. മത്തിയുടെ ലഭ്യത മുൻ വർഷത്തേക്കാൾ മൂന്നു മടങ്ങ് കൂടി. കഴിഞ്ഞ തവണ 45000 ടൺ മത്തി കിട്ടിയപ്പോൾ ഇത്തവണയിത് ഒരു ലക്ഷത്തി ഇരുപത്തിയേഴായിരം ടണ്ണായി.
അതേ സമയം ആന്ധ്രയിലും തമിഴ്നാട്ടിലും വൻ കുറവുണ്ടായതായാണ് സിഎംഎഫ്ആർഐ യുടെ കണക്ക്. മത്തിയുടെ തിരിച്ചു വരവോടെ കേരളം ദേശീയ തലത്തിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
ചെമ്മീൻ, തിരിയാൻ, കണവ, കിളിമീൻ എന്നിവയാണ് കൂടുതൽ ലഭിച്ച മറ്റ് മത്സ്യങ്ങൾ. അയല മുൻ വർഷത്തേക്കാൾ 29 ശതമാനം കുറഞ്ഞു. നെയ്മീൻ, മാന്തൽ, കൊഴുവ, ചെന്പല്ലി എന്നിവയും കുറഞ്ഞു.
ഓഖി ചുഴലിക്കാറ്റും മത്സ്യ മേഖലയെ ബാധിച്ചു. 35,000 ടൺ കുറവുണ്ടാക്കി. ഇതിലൂടെ ചില്ലറ വ്യാപാരത്തിൽ 821 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇന്ത്യയിലെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച മത്സ്യോൽപാദനമാണ് ഇത്തവണയുണ്ടായതെന്നും സിഎംഎഫ്ആർഐ അധികൃതർ പറഞ്ഞു.
