ഹിലരി ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍നിന്ന് കോഴ വാങ്ങിയെന്ന് ആരോപണം
വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരിക്ലിന്റണിനെതിരെ ആരോപണവുമായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണൾഡ് ട്രംപ്. 2008ൽ ഇന്ത്യ-അമേരിക്ക ആണവകരാറിനെ പിന്തുണയ്ക്കാൻ ഇന്ത്യൻ രാഷ്ട്രീയനേതാക്കളിൽ നിന്നും ഹിലരി പണം വാങ്ങിയെന്നാണ് ട്രംപിന്റെ ആരോപണം.
2008 സെപ്റ്റംബറിൽ അമർസിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ സെനറ്റിൽ ആണവകരാറിനെ പിന്തുണയ്ക്കാമെന്ന് ഹിലരി വാഗ്ദാനം ചെയ്തെന്നും ട്രംപ് ആരോപിക്കുന്നു. ഇക്കാര്യങ്ങളടങ്ങിയ 35 പേജുള്ള ബുക്ക്‍ലെറ്റുമായാണ് ട്രംപിന്റെ പ്രചാരണം. ആണവകരാർ യാഥാർത്ഥ്യമാകുമ്പോള്‍, ന്യൂയോർക്കിലെ ഡെമോക്രാറ്റിക്സെനറ്ററായിരുന്നു ഹിലരി.
എന്നാൽ, ട്രംപുയർത്തിയ ആരോപണങ്ങൾ പുതിയതല്ലെന്നും, ഹിലരി ഇക്കാര്യങ്ങൾ പലതവണ നിഷേധിച്ചതാണെന്നുമുള്ള പ്രതിരോധമാണ് ഡെമോക്രാറ്റുകൾ മുന്നോട്ടുവയ്ക്കുന്നത്.