ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്കെന്നും ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ച ില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് ഒഴിച്ചാല്‍ വോട്ടെടുപ്പ് സുഗമമായിരുന്നു.

നല്ല കാലാവസ്ഥയായതിനാല്‍ മിക്കയിടത്തും എട്ട് മണിക്ക് മുന്‍പ് തന്നെ പല ബുത്തുകളിലും നീണ്ട നിര കാണാമായിരുന്നു. ഉച്ചയോടെ 35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചിന് പോളിംഗ് അവസാനിക്കുന്‌പോള്‍ 74 ശതമാനം പേര്‍ വോട്ട് ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സിര്‍മാവുര്‍ ജില്ലയില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് മൂലം വോട്ടെടുപ്പ് വൈകി. ഇവിടെ പോളിംഗ് സമയം കഴിഞ്ഞും ക്യൂവിലുണ്ടായിരുന്ന നൂറിലധികം പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ര്‍ അവസരം നല്‍കി. മുഖ്യമന്ത്രി വീരഭദ്ര സിംഗ് ,മകനും സ്ഥാനാര്‍ഥിയുമായ വിക്രമാദിത്യ സിംഗ് എന്നിവര്‍ ഷിംലയില്‍ വോട്ട് രേഖപ്പെടുത്തി.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പ്രേംകുമാര്‍ ധുമലിന് ഹമിര്‍പൂരിലായിരുന്നു വോട്ട്. അമ്പതിലധികം സീറ്റാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ധുമല്‍ പ്രതികരിച്ചു. ഹിമാചലിലെ ജനങ്ങളെ മുഴുവന്‍ പോളിംഗ് ബൂത്തിലേക്ക് ക്ഷണിച്ചുകെണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ട്വീറ്റ് ചെയ്തു. 12 ജില്ലകളിലായി 68 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. നിലവില്‍ കോണ്‍ഗ്രസിന് 35 ഉം ബിജെപിക്ക് 28 സീറ്റുമാണുള്ളത്.