ഹിന്ദു പെൺകുട്ടികൾ ഒരു കാരണവശാലും അന്യമതസ്ഥരെ വിവാഹം കഴിക്കരുത്, പ്രത്യേകിച്ച് മുസ്ലീങ്ങളെ. വരും കാലങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറാതിരിക്കാൻ കൂടുതൽ ഹിന്ദു കുട്ടികളെ  ജനിപ്പിക്കണമെന്നും ജോഷി ആവശ്യപ്പെട്ടു. 

ആ​ഗ്ര: ഇതരമതസ്ഥർക്ക് ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിച്ച് കൊടുക്കരുതെന്ന പ്രസ്താവനയുമായി ആർ എസ് എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ഇന്ത്യൻ സംസ്കാരം നിലനിർത്തുക എന്നതാണ് ആർ എസ് എസിന്റെ ലക്ഷ്യമെന്നും ഭയ്യാജി പറഞ്ഞു. ആ​ഗ്രയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു പെൺകുട്ടികൾ ഒരു കാരണവശാലും അന്യമതസ്ഥരെ വിവാഹം കഴിക്കരുത്, പ്രത്യേകിച്ച് മുസ്ലീങ്ങളെ. വരും കാലങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായി മാറാതിരിക്കാൻ കൂടുതൽ ഹിന്ദു കുട്ടികളെ ജനിപ്പിക്കണമെന്നും ഭയ്യാജി ആവശ്യപ്പെട്ടു. മുസ്ലീം വിരുദ്ധരല്ല ആർ എസ് എസ്, അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കുക എന്നത് ഒരിക്കലും മുസ്ലീങ്ങൾക്ക് എതിരെയുള്ളതല്ല. ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യയുടെ മക്കൾ തന്നെയാണ്. എന്നാൽ മുസ്ലീങ്ങൾ രാജ്യത്ത് ഉടലെടുക്കുന്നതിന് മുൻപ് തന്നെ ഹിന്ദുക്കൾ നിലനിന്നിരുന്നതിനാൽ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും ഭയ്യാജി കൂട്ടിചേർത്തു.

ഇന്ത്യൻ സംസ്കാരം നിലനിർത്തുന്നതിന് വേണ്ടി സ്വയം സേവകരുടെ എണ്ണം ഇനിയും കൂട്ടേണ്ടതുണ്ടെന്നും സാമൂഹ്യസേവനം ചെയ്യുന്നതിന് ‌ ആർ എസ് എസുമായി ചേർന്ന് പ്രവർത്തിക്കാൻ നിരവധി പേർ സന്നദ്ധത പ്രകടിപ്പിച്ച് വരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുന്ന ദളിതരെയും നിർദ്ധനരേയും മുൻ നിരയിൽ കൊണ്ടു വരുന്നതിന് വേണ്ടി പ്രവർത്തകർ കൂടുതലായി പരിശ്രമിക്കണമെന്നും ഭയ്യാജി പറഞ്ഞു.